ദുബായ്; ഇന്നു മുതൽ പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാം. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ റാപ്പിഡ് പരിശോധയിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് തിരിച്ചടിയാവുകയാണ്.
യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കോവിഡ് ആര്‍ടിപിസിആര്‍ ഫലത്തിനൊപ്പം വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുന്‍പുള്ള റാപ്പിഡ് പരിശോധനയും വേണം. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു.
ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് പരിശോധനകൾക്ക് പുറമെ പിസിആര്‍ ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍. കോഡ് രേഖപ്പെടുത്തണം. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം. ഫലംവരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യു.എ.ഇ. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.
യുഎഇ അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്നിക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും 23 മുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം. ഇന്ത്യയുടെ കോവാക്സിന് യു.എ.ഇ.യില്‍ അംഗീകാരമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യു.എ.ഇ. പ്രവേശനവിലക്ക് തുടരും. യു.എ.ഇ. പൗരന്‍മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീന്‍ ബാധകമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ