തിരുവനന്തപുരം: ചാനൽ പരിപാടിക്ക് ഇടയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ പരാമർശം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. ഗാർഹിക പീഡനത്തിൽ പരാതിയറിയിക്കാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തിൽ ചർച്ച ചെയ്യും. വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് കാലാവധി തീരാൻ ഒരു വർഷമാണ് ബാക്കിയുള്ളത്. അതിനാൽ സിപിഎം കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിർണ്ണായകം.സംഭവത്തിൽ ജോസഫൈൻ ഖേദപ്രകടനം നടത്തി. എങ്കിലും ജോസഫൈനെതിരായ പ്രതിഷേധം ശക്തമാകുകയാണ്.
ചാനലിന്റെ തത്സമയ ചർച്ചയിൽ ജോസഫൈൻ പങ്കെടുത്തതിലും പാർട്ടിക്ക് അതൃപ്തിയുണ്ട്. അതേസമയം ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമായിരിക്കും സിപിഎം പരസ്യ പ്രതികരണത്തിനും നടപടികളിലേക്കും കടക്കുക. താൻ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അർത്ഥത്തിലല്ലെന്നുമാണ് ജോസഫൈൻ മാധ്യമങ്ങളോട് വിശദീകരിച്ചത്.
എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ജോസഫൈന്റെ പ്രസ്താവന എന്നാണ് നേതാക്കൾ പറയുന്നത്. മുൻപും ഇത്തരത്തിലുള്ള പരാമർശങ്ങൾ ജോസഫൈൻ നടത്തിയിട്ടുള്ള കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അണികളിൽ നിന്നടക്കം രൂക്ഷ പ്രതികരണങ്ങൾ വരുന്ന സാഹചര്യത്തിൽ പാർട്ടി നടപടികൾ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ