കോഴിക്കോട്: മിൽമ ഇനി ചാണകവും വീട്ടിലെത്തിക്കും. പാലും പാലിൽ നിന്നുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുമായിരുന്നു മിൽമ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്. എന്നാൽ ചാണകത്തെ കൂടി ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് മിൽമയുടെ ലക്ഷ്യം.
നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവർക്ക് ചാണകം എത്തിക്കുക എന്നതാണ് മിൽമ ലക്ഷ്യമിടുന്നത്.
മട്ടുപ്പാവ് കൃഷിക്ക് മുതൽ വൻ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ചാണകം മാർക്കറ്റിലെത്തിക്കുക. മിൽമയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പ്രാദേശിക ക്ഷീര സംഘങ്ങൾ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ് സംഭരിക്കുക. ഒരു കിലോക്ക് 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാർക്കറ്റിലെത്തിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന് വേണ്ടി ചാണകം നൽകുന്ന മിൽമ കൂടുതൽ സ്ഥാപനങ്ങൾക്ക് ചാണകം നൽകാനുള്ള അനുമതി സർക്കാറിനോട് തേടിയിട്ടുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ