സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി; നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയില്‍

കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്
അര്‍ജുന്‍ ആയങ്കി / ഫയല്‍
അര്‍ജുന്‍ ആയങ്കി / ഫയല്‍

കണ്ണുര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന  കാര്‍ കണ്ടെത്തി. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയിലാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് അഴീക്കല്‍ ഉരു നിര്‍മാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നുവെങ്കിലും പൊലീസും കസ്റ്റംസ് സംഘവും സ്ഥലത്ത് എത്തുന്നതിന് മുമ്പ് കാര്‍ അവിടെ നിന്നും മാറ്റുകയായിരുന്നു. അര്‍ജുന്റെ കൂട്ടാളികളാണ് അഴീക്കോട് നിന്നും കാറ് കടത്തിക്കൊണ്ട് പോയത്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാര്‍ കരിപ്പൂരില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതോടെയാണ് അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും തിരിഞ്ഞത്. 

അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കിയ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സി സജേഷിനെ പാര്‍ട്ടി ഇന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വം സസ്‌പെന്റ് ചെയ്തത്. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായാണ് പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു.

നേരത്തെ കണ്ണൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ വാഹനം തന്റെതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയതാണെന്നും പിന്നിട് തിരികെ നല്‍കിയില്ലെന്നും സജേഷ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com