മെഡിക്കൽ കോളജിൽ എത്തി വിദ്യാർഥികളുടെ ലാപ്ടോപ്പ് മോഷ്ടിക്കും, ആറു വർഷത്തിനിടെ 500 മോഷണം; കാരണം കേട്ടാൽ ഞെട്ടും

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽനിന്ന് പി.ജി. വിദ്യാർഥിനിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് തമിഴ്‌ സെൽവൻ കണ്ണൻ(25) അറസ്റ്റിലാകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കണ്ണൂർ; മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പ് മോഷ്ടിക്കുക, പണത്തിനു വേണ്ടിയല്ല. ഈ മോഷ്ടാവിന് പറയാനുള്ളത് ആറു വർഷത്തെ പ്രതികാര കഥയാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽനിന്ന് പി.ജി. വിദ്യാർഥിനിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലാണ് തമിഴ്‌ സെൽവൻ കണ്ണൻ(25) അറസ്റ്റിലാകുന്നത്. അതിന് പിന്നാലെയാണ് ആറു വർഷം നീണ്ട മോഷണ പരമ്പരയുടെ കഥ പുറത്തുവരുന്നത്. 

മേയ് 28-ന് കണ്ണൂരിൽ തീവണ്ടിയിറങ്ങി പരിയാരത്തെത്തിയ ഇയാൾ മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലെ അടച്ചിട്ട ഹോസ്റ്റൽമുറിയുടെ പൂട്ട് തകർത്താണ് 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ചത്. മെഡിക്കൽ പി.ജി. വിദ്യാർഥിനി ഡോ. അശ്വതി നാട്ടിൽ പോയപ്പോഴാണ് മുറിയിൽ മോഷണം നടന്നത്. തമിഴ്‌ സെൽവൻ മോഷണം നടത്തി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരുടെ മൊബൈൽ ഫോൺ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സേലത്തുനിന്ന് തമിഴ് സെൽവൻ അറസ്റ്റിലാകുന്നത്. എക്സിക്യുട്ടീവിനെപ്പോലെ വേഷം ധരിച്ചെത്തുന്ന ഇയാൾ ഒരു സംശയത്തിനും ഇടകൊടുക്കാതെയാണ് മോഷണം നടത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആറ് വർഷമായി രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ ഇയാൾ നടത്തിയ പീഡനങ്ങളെക്കുറിച്ച് പറയുകയായിരുന്നു. 

2015-ൽ കാമുകിയോട് സൈബർ ഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ചില മെഡിക്കൽ വിദ്യാർഥികൾ ഇയാളോട് മോശമായി പെരുമാറി. ഇതോടെയാണ് മെഡിക്കൽ വിദ്യാർഥികൾ പഠനവിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയത്. അവരെ മാനസികമായി തളർത്തുകയായിരുന്നു ലക്ഷ്യം. പിന്നീട് അതൊരു ശീലമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽചെന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിക്കാൻ തുടങ്ങി. കൂടുതൽ മോഷണങ്ങളും നടത്തിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിലെ ജാംനഗറിൽ സമാനമായ മോഷണം നടത്തിയതിന് 2020 ഡിസംബറിൽ ഇയാൾ പിടിയിലായിരുന്നു. ജാംനഗറിലെ എം.പി. ഷാ മെഡിക്കൽ കോളേജിൽനിന്ന് ആറ് ലാപ്‌ടോപ്പുകൾ കവർന്നതിനായിരുന്നു അറസ്റ്റ്. ഇന്റർനെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കൽ കോളേജുകളുടെ വിലാസം ശേഖരിച്ചാണ് കവർച്ചയ്ക്കെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com