ചിത്രം: പിടിഐ
ചിത്രം: പിടിഐ

എട്ടു ജില്ലകളില്‍ ടിപിആര്‍ കൂടുതല്‍, ഇളവുകള്‍ അനുവദിക്കുന്നതില്‍ ജാഗ്രത വേണം; കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതു ജാഗ്രതയോടെ വേണമെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കേരളത്തില്‍ എട്ടു ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇതു ജാഗ്രതയോടെ ചെയ്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാവും. രോഗസ്ഥിരീകരണ നിരക്കു കൂടുതലുള്ള ജില്ലകളില്‍ പ്രത്യേകം നിരീക്ഷണവും ജാഗ്രതയും വേണം. കേരളത്തിലെ എട്ടു ജില്ലകളില്‍ ടിപിആര്‍ കൂടുതലാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

ജില്ലാ തലത്തിലും താഴേക്കും നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ നിശിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്‌ക്കൊപ്പം കോവിഡ് പ്രോട്ടോക്കോള്‍, വാക്‌സിനേഷന്‍ എന്നിവ അടക്കമുള്ള അഞ്ചിന മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.

കേരളത്തിനു പുറമേ രാജസ്ഥാന്‍, മണിപ്പൂര്‍, സിക്കിം, ത്രിപുര, ബംഗാള്‍, പുതുച്ചേരി, ഒഡിഷ,  മേഘാലയ, മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യമന്ത്രാലയം കത്തയച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com