സുധാകരനും ഐസക്കും സ്ഥാനാര്‍ഥികള്‍ ആവണം; മാനദണ്ഡത്തില്‍ ഇളവു വേണമെന്ന് ജില്ലാ നേതൃത്വം

രുവരും മത്സര രംഗത്ത് ഉണ്ടാവുന്നത് ജില്ലയില്‍ ഒട്ടാകെ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ്
തോമസ് ഐസക്ക്, ജി സുധാകരന്‍/ഫയല്‍
തോമസ് ഐസക്ക്, ജി സുധാകരന്‍/ഫയല്‍

ആലപ്പുഴ: മൂന്നു തവണ മത്സരിച്ചവരെ വീണ്ടും സ്ഥാനാര്‍ഥികള്‍ ആക്കേണ്ടെന്ന മാനദണ്ഡത്തില്‍, മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ഇരുവരും മത്സര രംഗത്ത് ഉണ്ടാവുന്നത് ജില്ലയില്‍ ഒട്ടാകെ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. 

നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള പ്രാഥമിക ചര്‍ച്ചകളാണ് ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടന്നത്. സുധാകരന്റെയും ഐസക്കിന്റെയും കാര്യത്തില്‍ ഇളവു വേണമെന്ന്, ഏതാണ്ട് ഏകണ്ഠമായിത്തന്നെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ജി സുധാകരന്‍ ഏഴു തവണയും തോമസ് ഐസക്ക് അഞ്ചു തവണയുമാണ് ഇതുവരെ നിയമസഭാംഗങ്ങളായത്. 

ആലപ്പുഴ ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളില്‍ ആറിടത്താണ് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ സുധാകരനും തോമസ് ഐസക്കും മത്സര രംഗത്തുണ്ടാവുന്നത് ജില്ലയിലാകെത്തന്നെ പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. തുടര്‍ ഭരണം ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത പ്രധാനമായി കണക്കാക്കണമെന്നും മാനദണ്ഡത്തില്‍ ഇളവു വേണമെന്നുമാണ് ആവശ്യം ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനു മുമ്പാകെ വയ്ക്കും.

ജില്ലയിലെ മറ്റു മണ്ഡലങ്ങളുടെ കാര്യത്തിലും യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. കായംകുളം, മാവേലിക്കര ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണ ആയെന്നാണ് സൂചന. കായംകുളത്ത് സിറ്റിങ് എംഎല്‍എ യു പ്രതിഭയ്‌ക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ്. മാവേലിക്കരയില്‍ ആര്‍ രാജേഷിനു വീണ്ടും അവസരം നല്‍കുന്നതിലും പ്രാദേശികമായി എതിര്‍പ്പുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com