കണ്ണൂർ: ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകമെന്ന് എംവി ഗോവിന്ദൻ. എമ്മിനെ കുറ്റം പറയുന്നവർക്ക് അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അദ്ദേഹത്തിന്റെ യോഗാ ട്രസ്റ്റുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആർഎസ്എസുമായി നടത്തിയ ചർച്ചയിൽ ഒരുഘട്ടത്തിലും എം ഇടനില നിന്നിട്ടില്ല. അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നത്. ജമാഅത്തെ ഇസ്ലാമി വർഗീയ പ്രസ്ഥാനമാണെന്നും മതനിരപേക്ഷവാദി ആയ ശ്രീ എമ്മിനെ കുറിച്ച് അവർ പലതും പറയുമെന്നും ഗോവിന്ദൻ പറഞ്ഞു.
പിണറായി-ആർഎസ്എസ് ചർച്ചയിലെ ഇടനിലക്കാരൻ ശ്രീ എമ്മായിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. ഇത്തരം വാർത്തകൾ പടച്ചുവിട്ടവർ ഏത് ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുമായി ചർച്ച നടത്തിയിരുന്നെന്ന് കഴിഞ്ഞദിവസം സംഘ്പരിവാർ നേതാക്കൾ സമ്മതിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും ചർച്ച നടത്തിയെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലൻകുട്ടി പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ