കോണ്‍ഗ്രസ് പട്ടികയില്‍ ഇക്കുറി 12 വനിതകള്‍; പരിഗണിക്കുന്നത് 'ജയിക്കാവുന്ന' സീറ്റുകളില്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല
ജ്യോതി വിജയകുമാര്‍/ഫെയ്‌സ്ബുക്ക്
ജ്യോതി വിജയകുമാര്‍/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇക്കുറി പന്ത്രണ്ടു വനിതകള്‍ ഇടംപിടിക്കുമെന്ന് സൂചന. എല്ലാ ജില്ലയിലും ഒരു വനിതയെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇതില്‍ ഇടുക്കിയും കാസര്‍ക്കോടും ഒഴികെയുള്ള ജില്ലകളില്‍ ഇക്കുറി വനിതാ സ്ഥാനാര്‍ഥികളുണ്ടാവും.

നിലവില്‍ കോണ്‍ഗ്രസിന് ഒരു വനിതാ എംഎല്‍എ മാത്രമാണ് ഉള്ളത്- ഷാനിമോള്‍ ഉസ്മാന്‍. അരൂരില്‍ ഉപതെരഞ്ഞെടുപ്പിലാണ് ഷാനിമോള്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയെങ്കിലും ആരും ജയിച്ചില്ല. 

ഇക്കുറി ഷാനിമോള്‍ അരൂരില്‍നിന്നു തന്നെ മത്സരിക്കുമെന്ന ഉറപ്പായിട്ടുണ്ട്. പദ്മജ വേണുഗോപാല്‍ തൃശൂരിലും സ്ഥാനാര്‍ഥിയാവും. മുന്‍ മന്ത്രി പികെ ജയലക്ഷ്മി മാനന്തവാടിയിലും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പ്. രാഹുല്‍ ഗാ്ന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയയായ  ജ്യോതി വിജയകുമാര്‍ ചെങ്ങന്നൂരോ വട്ടിയൂര്‍ക്കാവിലോ സ്ഥാനാര്‍ഥിയായേക്കും.

ഇരുപതു ശതമാനം സീറ്റില്‍ വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന ആവശ്യം മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു മുന്നില്‍ വച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിത്വത്തിലേക്കു പരിഗണിക്കേണ്ടവരുടെ പട്ടികയും മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കി.

മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ, കെപിസിസി സെക്രട്ടറിമാരായ രമണി പി നായര്‍, അന്‍സജിത റസല്‍ എന്നിവരുടെ പേരുകള്‍ എ കാറ്റഗറിയായി മഹിളാ കോണ്‍ഗ്രസ് കെപിസിസിക്കു നല്‍കിയിട്ടുണ്ട്. ജയിക്കാവുന്ന സീറ്റുകളില്‍ വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്നാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com