നെഞ്ചിനകത്ത് പെരുമ്പറ കൊട്ടുന്നപോലെ; ഹൃദയമിടിപ്പ് മിനിറ്റില്‍ 150ന് മുകളില്‍; കോവിഡാനന്തര അനുഭവങ്ങള്‍ പങ്കിട്ട് ഡോക്ടര്‍

താന്‍ നല്ല ആരോഗ്യവാനാണ്, ഈ പൊല്ലാപ്പിലെ രോഗമൊന്ന് വന്നു പോയെങ്കില്‍ മതിയായിരുന്നു എന്നൊക്കെ വിചാരിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:കോവിഡ് ഒന്നുവന്നുപോയാല്‍ മതിയെന്ന് പറയുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്. ആരോഗ്യവാനായ തനിക്കുണ്ടായ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡോക്ടര്‍ മനോജ് വെള്ളനാടിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് മാറിയതിന് ശേഷം തനിക്കുണ്ടായ ദുരിതമാണ് കുറിപ്പില്‍ പ്രതിപാദിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കോവിഡ്പിടിപെട്ട സമയത്തെ അനുഭവമെഴുതാന്‍ പലരും ആവശ്യപ്പെട്ടെങ്കിലും എഴുതണ്ടാ എന്നു തന്നെയായിരുന്നു വിചാരിച്ചിരുന്നത്. എന്നാലിപ്പോള്‍ അതെഴുതുന്നത് തന്നെയാണ് നല്ലതെന്ന് കരുതുന്നു. വായിക്കുന്ന ഒരാള്‍ക്കെങ്കിലും ഗുണകരമായാലോ എന്ന് കരുതി എഴുതുവാണ്. കാരണം, കൊവിഡിനെ നമ്മളിന്നൊരുവിധം മനസിലാക്കിയിട്ടുണ്ടെങ്കിലും, ചിലപ്പോഴെങ്കിലും അത് നമ്മുടെ അറിവിനെയും പ്രതീക്ഷകളെയൊക്കെ തകിടം മറിക്കും വിധം പെരുമാറിയേക്കും. അങ്ങനൊരനുഭവത്തെ പറ്റിയാണ് പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൊവിഡിനെ സംബന്ധിച്ച് ചെറുതും വലുതുമായ നൂറോളം കുറിപ്പുകള്‍ ഫേസ്ബുക്കിലും പുറത്തുമായി എഴുതിയിട്ടുണ്ടെന്നാണ് തോന്നുന്നത്. ആ കുറിപ്പുകളിലെല്ലാമുണ്ടായിരുന്ന ജാഗ്രത ജീവിതത്തിലും കാണിച്ചിട്ടുണ്ട്. എനിക്കു പിടിപെടുമെന്ന പേടിയേക്കാള്‍, വള്‍നറബിള്‍ ആയിട്ടുള്ള മറ്റാര്‍ക്കെങ്കിലും ഞാന്‍ വഴി രോഗം കൊടുക്കരുതെന്ന ജാഗ്രതയായിരുന്നു അതില്‍ പ്രധാനമായും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് നിരന്തരം ടെസ്റ്റുകള്‍ക്ക് വിധേയനായതും. 
പക്ഷെ, നമ്മുടെ തന്നെ ഒരു രോഗിയില്‍ നിന്നും കൊവിഡ് ഒടുവില്‍ എന്നെയും പിടികൂടുക തന്നെ ചെയ്തു. തുടര്‍ന്ന് പ്രോട്ടോക്കോള്‍ പ്രകാരം 10 ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആദ്യ ദിവസങ്ങളില്‍ കഠിനമായ നടുവേദനയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. 34 ദിവസം കൊണ്ടതങ്ങ് മാറി. രക്തത്തില്‍ ചില ഇന്‍ഫ്‌ലമേറ്ററി മാര്‍ക്കേഴ്‌സും D-dimer-Dw (രക്തം കട്ടപിടിക്കാനുള്ള ടെന്‍ഡെന്‍സി) ചെറിയ രീതിയില്‍ കൂടി നിന്നിരുന്നതിനാല്‍ സ്റ്റീറോയിഡ് ഇഞ്ചക്ഷനും രക്തമലിയിക്കുന്ന മരുന്നുമൊക്കെ ആദ്യമേ തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ഇടയ്ക്ക് ഒന്നുരണ്ടു ദിവസം ഹൃദയമിടിപ്പ് കുറച്ചൊന്ന് കൂടുകയും നെഞ്ചിടിപ്പ് സ്വയമറിയുന്ന പാല്‍പ്പിറ്റേഷന്‍ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്‌തെങ്കിലും അധികം ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ അവയും അങ്ങൊതുങ്ങി.
ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷവും ചെറിയ രീതിയില്‍ ലൂസ് മോഷനും വല്ലപ്പോഴും നെഞ്ചിടിപ്പിലുണ്ടാവുന്ന വ്യതിയാനങ്ങളും ഒഴികെ കാര്യമായ പ്രശ്‌നമൊന്നുമില്ല. പിന്നെ ക്ഷീണവും വിശപ്പില്ലായ്മയും മാറാന്‍ സമയമെടുക്കുമല്ലോ.
അങ്ങനെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള വിശ്രമമൊക്കെ കഴിഞ്ഞ്, ചെറിയ ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതെന്നെ കാര്യമായി ബാധിക്കില്ലായെന്ന ആത്മവിശ്വാസത്തോടെ (ഈ വൈറല്‍ ഫീവറുകളെ നമ്മളെത്ര കണ്ടിരിക്കുന്നു!) ഞാന്‍ വീണ്ടും ഡ്യൂട്ടിയ്ക്ക് ജോയിന്‍ ചെയ്തു. 
അങ്ങനെ പോകെ, ആ ദിവസം വൈകുന്നേരം നാലുമണിയോടെ, മറ്റൊരു വാര്‍ഡില്‍ ഒരു രോഗിയെ പരിശോധിക്കുന്നതിനിടയില്‍ വീണ്ടും ഞാനെന്റെ ഹൃദയമിടിപ്പ് സ്വയമറിയാന്‍ തുടങ്ങി. മുമ്പത്തെപ്പോലെ അല്‍പ്പനേരം കഴിയുമ്പോള്‍ സ്വയമതങ്ങ് മാറുമെന്ന് ഞാനും കരുതി.
പക്ഷെ സമയം കഴിയുന്തോറും അതിന്റെ തീവ്രതയും വേഗതയും കൂടിക്കൂടി വന്നു. നെഞ്ചിനകത്ത് പെരുമ്പറ കൊട്ടുന്നുവെന്ന് കഥയിലൊക്കെ എഴുതിവച്ചത് അക്ഷരാര്‍ത്ഥത്തില്‍ ഫീല്‍ ചെയ്യാവുന്ന അവസ്ഥ. കാര്യമായി വിയര്‍ക്കാനും തുടങ്ങി. ഞാനെന്റെ പള്‍സ് റേറ്റ് നോക്കി, എനിക്കെണ്ണാന്‍ പറ്റാത്തത്രയും വേഗതയുണ്ട്! ഞാന്‍ വേഗം ലിഫ്റ്റില്‍ കയറി, ഡിപ്പാര്‍ട്ട്‌മെന്റില്‍ നമ്മുടെ റൂമിലേക്ക് പോയി കൂടെയുള്ള ഡോക്ടര്‍മാരെ വിവരമറിയിച്ചു.
സിവിയര്‍ പാല്‍പ്പിറ്റേഷന്‍. ഹൃദയമിടിപ്പ് മിനിറ്റില്‍ 150ന് മുകളില്‍. പക്ഷെ ശ്വാസം മുട്ടലോ നെഞ്ചു വേദനയോ ഓക്‌സിജന്‍ ലെവല്‍ കുറയലോ ഒന്നുമില്ല. എന്നാലും, പിന്നെയുള്ള കുറച്ചു മണിക്കൂറുകള്‍ സംഭവബഹുല (_lf)മായിരുന്നു. നേരെ കാഷ്വാലിറ്റിയിലേക്ക്. കാര്‍ഡിയോളജിയില്‍ നിന്നും പല ഡോക്ടര്‍മാര്‍ വരുന്നു, രണ്ടുവട്ടം HR കുറയാനുള്ള ഇഞ്ചക്ഷനെടുക്കുന്നു, നോ രക്ഷാ, എന്നിട്ടും HR 140ന് മുകളില്‍ തന്നെ.
പിന്നവിടുന്ന് നേരെ ഹൃദയത്തിന്റെ എക്കോ ടെസ്റ്റ് നടത്തുന്ന മുറിയിലേക്ക്.. അതിലും അസ്വാഭാവികമായി ഒന്നുമില്ല. അവിടുന്ന് പിന്നെ കാര്‍ഡിയോളജി ICU വിലേക്ക്. 34 മണിക്കൂറുകള്‍ ഇതിനകം കഴിഞ്ഞെങ്കിലും ഹൃദയമപ്പോഴും അതിവേഗത്തില്‍, പടപടാന്ന് മിടിച്ചുകൊണ്ടിരുന്നു. മരിച്ചുപോകുമെന്ന പേടിയില്ലാത്തത് കൊണ്ടായിരിക്കാം, ബുദ്ധിമുട്ടുണ്ടെങ്കിലും ഞാനീ സമയത്തൊക്കെ കൂളായിരുന്നു.
ഒപ്പം മെഡിക്കല്‍ കോളേജിലെ ഡോക്ടറെന്ന പ്രിവിലേജുകളെല്ലാം എനിക്കവിടെ കിട്ടുന്നുണ്ടായിരുന്നു. എന്റെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ് അനില്‍ സാറുള്‍പ്പെടെ കൊളീഗ്‌സ് മിക്കവരും ഫുള്‍ സപ്പോര്‍ട്ടോടെ അവിടുണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ സാറാ മാഡം നേരിട്ടു വന്നു. ഒരമ്മയുടെ വാത്സല്യത്തോടെ കുറേനേരം കൂടെ നില്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കാര്‍ഡിയോളജി HOD സുനിത മാഡം രാത്രി പതിനൊന്നരയ്ക്കും കാണാന്‍ വന്നു. വേറെയും ധാരാളം പേര്‍ ഫോണിലൂടെയും അല്ലാതെയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും വിവരങ്ങള്‍ തിരക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ ഓരോരുത്തരോടും പടാപടാ മിടിച്ചിരുന്ന ആ ഹൃദയം നിറയെ സ്‌നേഹം അറിയിക്കുന്നു.. താങ്ക്യൂ ആള്‍.. 
അങ്ങനെ, രണ്ടുദിവസത്തെ ICU വാസത്തിനും പിന്നത്തെ രണ്ടുദിവസം മുറിയിലെ ചികിത്സയ്ക്കും ശേഷം ഇപ്പോള്‍ വീട്ടില്‍ ബെഡ് റെസ്റ്റിലാണ്. മരുന്നുണ്ടെങ്കിലും ഹൃദയമിപ്പോള്‍ മര്യാദാരാമനായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്രയുമിപ്പോള്‍ വിശദമായി എഴുതാന്‍ കാരണം, താന്‍ നല്ല ആരോഗ്യവാനാണ്, ഈ പൊല്ലാപ്പിലെ രോഗമൊന്ന് വന്നു പോയെങ്കില്‍ മതിയായിരുന്നു എന്നൊക്കെ വിചാരിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവര്‍ക്ക് വേണ്ടിയാണ്. 100ല്‍ 90 പേരും ഈസിയായി രക്ഷപ്പെടുമായിരിക്കും. പക്ഷെ, ബാക്കി 10 പേര്‍ ആരെന്ന് പ്രവചിക്കാന്‍ നമുക്കാവില്ലല്ലോ.
എന്റെ ആരോഗ്യത്തെ പറ്റി എനിക്ക് നല്ലൊരു ധാരണയുണ്ടായിരുന്നു. Treadmill-Â 45 മിനിട്ടില്‍ 89 സാ ഓടിയപ്പോഴൊന്നും തളര്‍ന്നിട്ടില്ല. ഡിസംബര്‍ വരെ അതുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് സിറ്റിയിലൂടെ കണ്ടിന്വസ് രണ്ടര മൂന്ന് മണിക്കൂര്‍ വരെ ഹൈസ്പീഡില്‍ നടക്കുമായിരുന്നു. എന്നുവച്ചാലെന്റെ ഹൃദയമത്ര വീക്കൊന്നുമല്ലായിരുന്നുവെന്ന്. ഹൈപ്പര്‍തൈറോയിഡിസം പോലെ HR കൂട്ടുന്ന മറ്റവസ്ഥകള്‍ ഒന്നും തന്നെയില്ല. അതുകൊണ്ട്, ടെസ്റ്റുകള്‍ വഴി കോവിഡിന്റേതാണെന്ന് തെളിയിക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഇപ്പോഴുണ്ടായത്,  'ജീേെ Covid' പ്രശ്‌നം തന്നെയാവണം.
ആരെയും പേടിപ്പിക്കാനല്ലാ, പക്ഷെ തീരെ നിസാരമായി ഇതിനെ കാണരുതെന്ന് പറയാന്‍ വേണ്ടി. മരിച്ചൊന്നും പോവില്ലായിരിക്കും, എന്നാലും നമ്മുടെ ലൈഫിലെ ഏറ്റവും പ്രൊഡക്റ്റീവായ കുറേ ദിവസങ്ങളെ മായ്ച്ചു കളയാന്‍, ആരോഗ്യത്തെ ക്ഷയിപ്പിക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ വൈറസിനാവും. അതുകൊണ്ട് എല്ലാ പ്രായത്തിലുള്ളവരും എത്ര ആരോഗ്യമുള്ളവരും കോവിഡ് പിടിപെടാതിരിക്കാനുള്ള ജാഗ്രത തുടരുക തന്നെ വേണം. വന്ന് പൊയ്‌ക്കോട്ടേ എന്ന് വിചാരിച്ച് നിസാരമാക്കരുത്..
മനോജ് വെള്ളനാട്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com