കൊച്ചി; വിടി ബലറാം എംഎല്‍എയ്‌ക്കെതിരെ ഫേസ് ബുക്കില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി. ശ്രീ എമ്മിനെതിരെ വി ടി ബലറാം എഴുതിയ ഫേസ് ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ചെഴുതിയതിനാണ് സോഷ്യല്‍ മീഡിയയിലൂടെ കുര്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂക്ഷമായ രീതിയില്‍ ആക്ഷേപിച്ചത്
' ശ്രീഎം-നെ 'ആള്‍ ദൈവമെന്നും 'ആര്‍എസ്എസ് സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞ പി ജെ കുര്യന്‍, തനിക്ക് എമ്മുമായി നല്ല പരിചയമുണ്ടെന്നും വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹമെന്നും ഫേസ് ബുക്കില്‍ കുറിച്ചു. എന്നാലിതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതില്‍ ആക്ഷേപം ചൊരിഞ്ഞ് രംഗത്തെത്തുകയായിരുന്നു
ഇത്രയും എഴുതിയതുകൊണ്ട് ഒരുപക്ഷെ തനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാമെന്നും അത്ഗൗനിക്കുന്നില്ലെന്നും കുര്യന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
കുറിപ്പിന്റെ പൂർണരൂപം
ശ്രീ.എം –നെ ക്കുറിച്ച്
സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം –ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം MLA യുടെ ഫെയ്സ് ബുക്ക് പോസ്റ്റ് എന്‍റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു.
സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ശ്രീ.ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള്‍ ദൈവമെന്നും ‘RSS സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.
എനിക്ക് ശ്രീ.എം –മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്‍റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള്‍ ദൈവവുമല്ല RSS ഉം
അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ RSS ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള്‍ ദൈവം ആകുമോ?.
ഒരു MLA ആയ ശ്രീ.ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്‍റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്.
ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ