തിരുവനന്തപുരം: വിദ്യാർഥികളും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ ബസിൽ വച്ച് കൈയാങ്കളി. ഡ്രൈവറും കണ്ടക്ടറുമായും വിദ്യാർത്ഥികൾ കൈയാങ്കളിയായതോടെ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചു നിന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം നെല്ലിമൂടിനു സമീപത്താണു സംഭവം. പരുക്കേറ്റ ഡ്രൈവറും കണ്ടക്ടറും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഡ്രൈവറുടെ കഴുത്തിൽ കുത്തിപ്പിടിച്ചപ്പോഴാണു ബസിന്റെ നിയന്ത്രണം വിട്ടതെന്നു ജീവനക്കാർ ആരോപിക്കുന്നു. തിരുവനന്തപുരത്തു നിന്ന് പൂവാറിലേക്ക് വരികയായിരുന്നു ബസിൽ ബാലരാമപുരത്തു നിന്ന് കയറിയ വിദ്യാർഥികളാണു പ്രശ്നമുണ്ടാക്കിയതെന്നു ഡ്രൈവർ രാജദാസും കണ്ടക്ടർ മധുസൂദനൻ നായരും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
കുറേ വിദ്യാർഥികൾ സംഘം ചേർന്ന് പെൺകുട്ടികളെ ശല്യപ്പെടുത്താറുണ്ട്. ഇതു ചോദ്യം ചെയ്തതാണ് ആക്രമിക്കാൻ കാരണമായത്.
അതേസമയം ഒപ്പം പഠിക്കുന്ന പെൺകുട്ടികളോട് സംസാരിച്ചപ്പോൾ ഡ്രൈവറും കണ്ടക്ടറും മോശമായി പെരുമാറിയെന്ന് വിദ്യാർഥികളും പ്രതികരിച്ചു. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. ഇതു സംബന്ധിച്ചു ജുവനൈൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ