സക്കീര്‍ ഹുസൈന്‍ പി രാജീവിനൊപ്പം / ഫയല്‍ ചിത്രം
സക്കീര്‍ ഹുസൈന്‍ പി രാജീവിനൊപ്പം / ഫയല്‍ ചിത്രം

'സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറെ കളമശ്ശേരിക്ക് വേണ്ട' ; പി രാജീവിനെതിരെ വീണ്ടും പോസ്റ്റര്‍

സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശ്ശേരിക്ക് വേണ്ട എന്നാണ് പോസ്റ്ററില്‍ പറയുന്നത്

കൊച്ചി : കളമശ്ശേരി നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച പി രാജീവിനെതിരെ മണ്ഡലത്തില്‍ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. കളമശ്ശേരി നഗരസഭാ പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശ്ശേരിക്ക് വേണ്ട എന്നാണ് പോസ്റ്ററില്‍ പറയുന്നത്. 

അഴിമതി, സാമ്പത്തിക ആരോപണങ്ങളില്‍പ്പെട്ട കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന്‍. അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് പാര്‍ട്ടി നടത്തി അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അടുത്തിടെയാണ് വീണ്ടും സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. 

കളമശ്ശേരിയിൽ പ്രചരിക്കുന്ന പോസ്റ്റർ
കളമശ്ശേരിയിൽ പ്രചരിക്കുന്ന പോസ്റ്റർ

കഴിഞ്ഞദിവസങ്ങളിലും കളമശ്ശേരിയിലും പരിസരപ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ വ്യാപക പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. കളമശ്ശേരിയില്‍ പി രാജീവിനെ വേണ്ട, തൊഴിലാളി നേതാവ് ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നായിരുന്നു ആവശ്യം. 

പ്രബുദ്ധതയുളള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും. ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്‌നം. വെട്ടിനിരത്താന്‍ എളുപ്പമാണ്, വോട്ടു പിടിക്കാനാണ് പാട്. മക്കള്‍ ഭരണത്തേയും കുടുംബവാഴ്ചയേയും കുറ്റം പറഞ്ഞ കമ്യൂണിസ്റ്റുകള്‍ക്ക് മറവിയോ?. വെട്ടിനിരത്തി തുടര്‍ഭരണം നേടാനാകുമോ?. തുടര്‍ഭരണമാണ് ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി മതി.

ചന്ദ്രന്‍പിള്ളയെ മാറ്റല്ലേ.. ചന്ദ്രപ്രഭയെ തടയല്ലേ..., വിതച്ചിട്ടില്ല കൊയ്യാന്‍ ഇറങ്ങിയിരിക്കുന്നു. തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. കളമശ്ശേരിയില്‍ കെ ചന്ദ്രന്‍പിള്ളയെ ആണ് ജില്ലാ നേതൃത്വം ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് സിപിഎം സംസ്ഥാന നേതൃത്വം പി രാജീവിന്റെ പേര് കളമശ്ശേരിയില്‍ നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com