പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി : സിപിഎമ്മില്‍ കൂട്ടരാജി ; ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചു

സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു
പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പോസ്റ്റര്‍ / ടെലിവിഷന്‍ ചിത്രം
പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പോസ്റ്റര്‍ / ടെലിവിഷന്‍ ചിത്രം

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി നന്ദകുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തം. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചു. 

പൊന്നാനി ലോക്കല്‍ കമ്മിറ്റിയിലെ മുറിഞ്ഞഴി ബ്രാഞ്ച് സെക്രട്ടറി ടി കെ മഷ്ഹൂദ്, ലോക്കല്‍ കമ്മിറ്റിയംഗം എം നവാസ്, എരമംഗലം ലോക്കല്‍ കമ്മിറ്റിയിലെ നാക്കോല ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവുമായ നവാസ് നാക്കോല, താഴത്തേല്‍പടി ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധന്‍ കുവ്വക്കാട്ട്, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പി അശോകന്‍, ബിജു കോതമുക്ക്, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ പത്തുമുറി ബ്രാഞ്ച് സെക്രട്ടറി എം എം ബാദുഷ, തണ്ണിത്തുറ ബ്രാഞ്ച് സെക്രട്ടറി വി എം റാഫി തുടങ്ങിയവരാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. 

പൊന്നാനി നഗരസഭയിലെ 22 പാര്‍ട്ടി അംഗങ്ങളും പെരുമ്പടപ്പ് ലോക്കല്‍ കമ്മിറ്റിയിലെ 11, മാറഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ നാല് പാര്‍ട്ടി അംഗങ്ങളും രാജിസമര്‍പ്പിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ, വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി മേഖലയില്‍നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളും രാജിവെക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച പൊന്നാനിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തംഗം താഹിര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. 

സിഐടിയു നേതാവ് പി നന്ദകുമാറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെയാണ് പ്രതിഷേധം. പൊന്നാനിക്കാരനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ടി എം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com