ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിക്കാനാണ് ശ്രമം. നേമത്തും വട്ടിയൂര്‍ക്കാവിലും പ്രമുഖരെ രംഗത്തിറക്കാനാണ് നീക്കം.
നേമത്ത് കെ മുരളീധരനെ രംഗത്തിറക്കണമെന്ന് ഹൈക്കമാന്‍ഡില്‍ ആലോചനയുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രചാരണ സമിതി അധ്യക്ഷനാകില്ലെന്ന് മുരളീധരന്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത.
കെ സി ജോസഫിനെ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ട്. നിരവധി തവണ എംഎല്‍എയായ ജോസഫിന് പകരം യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരിക്കൂറിന് പകരം കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിക്കാനാണ് കെ സി ജോസഫ് ശ്രമിക്കുന്നത്.
സ്ഥാനാർത്ഥി പട്ടിക രൂപീകരണം സംബന്ധിച്ച് തർക്കം മുറുകിയതോടെ ഹൈക്കമാൻഡ് രംഗത്തുവന്നു. ചേരിതിരിഞ്ഞുള്ള പോരാട്ടം അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ സന്ദേശം എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
പട്ടികയിൽ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളിൽ മുതിർന്നവരും എന്ന ഫോർമുലയാണ് ഹൈക്കമാൻഡ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിൽ ഒരു ഇളവും ഉണ്ടാകില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികൾ അറിയിച്ചു. ഗ്രൂപ്പ് നേതാക്കൾ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചാൽ, വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും അവർ തന്നെ ഏൽക്കണമെന്ന് എംപിമാരായ കെ. സുധാകരൻ, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ഹൈക്കമാൻഡിനെ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ