കാസർകോട് : മഞ്ചേശ്വരത്ത് വി വി രമേശൻ സിപിഎം സ്ഥാനാർത്ഥിയാകാൻ സാധ്യത. ഇന്നു ചേർന്ന മണ്ഡലം കമ്മിറ്റിയിൽ കാഞ്ഞങ്ങാട് നഗരസഭ മുൻ അധ്യക്ഷനും ജില്ലാ കമ്മിറ്റി അംഗവുമായ വി വി രമേശനെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ ഏകാഭിപ്രായം ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
നേരത്തെ നിശ്ചയിച്ചിരുന്ന കെ ആർ ജയാനന്ദയ്ക്കെതിരെ എതിർപ്പ് ശക്തമായതിനെ തുടർന്ന് ശങ്കർ റൈയെ സ്ഥാനാർത്ഥിയാക്കാൻ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ധാരണയായിരുന്നു. മണ്ഡലം കമ്മിറ്റി യോഗത്തിൽ ശങ്കർ റൈയുടെ പേര് അവതരിപ്പിച്ചപ്പോഴും ഭൂരിപക്ഷം അംഗങ്ങളും എതിർപ്പ് ഉയർത്തി.
2019ലെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വ്യക്തിയെ എന്തിനു വീണ്ടും പരിഗണിക്കണമെന്ന് അംഗങ്ങളിൽ ചിലർ ചോദിച്ചു. 2006ലെ അട്ടിമറി വിജയത്തിനുശേഷം സിപിഎമ്മിനെ ഏറ്റവും അനുകൂലഘടകങ്ങൾ ഉള്ള സമയത്ത് പൊതുസമ്മതനായ മറ്റൊരാളെ രംഗത്തിറങ്ങണമെന്ന് മണ്ഡലം കമ്മിറ്റിയിൽ ആവശ്യമുയർന്നു. ഇതോടെയാണ് ജില്ലാ കമ്മിറ്റി അംഗം വി വി രമേശനെ പരിഗണിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ