കൊച്ചി : സിഎംപി നേതാവ് സി പി ജോണ്‍ ഇത്തവണ നിയമസഭയിലേക്ക് മല്‍സരിച്ചേക്കില്ലെന്ന് സൂചന. സിഎംപിക്ക് ലഭിച്ച നെന്മാറ സീറ്റില്‍ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സി പി ജോണ്‍ അറിയിച്ചു.
ഒരു സീറ്റ് കൂടി യുഡിഎഫിനോട് ചോദിച്ചിട്ടുണ്ട്. അത് ലഭിച്ചാല്‍ താന്‍ മല്‍സരിക്കുമെന്നും, അല്ലെങ്കില്‍ മല്‍സരരംഗത്തുണ്ടാകില്ലെന്നും സി പി ജോണ്‍ വ്യക്തമാക്കി. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാനാണ് വിജയകൃഷ്ണന്‍.
2011 ല്‍ എംവി രാഘവന്‍ മല്‍സരിച്ചു പരാജയപ്പെട്ട മണ്ഡലമാണ് നെന്മാറ. സിപിഎമ്മിലെ ചെന്താമരാക്ഷനാണ് എംവിആറിനെ തോല്‍പ്പിച്ചത്. 2016 ല്‍ മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥിനെ തോല്‍പ്പിച്ച് സിപിഎമ്മിലെ കെ ബാബു സീറ്റ് നിലനിര്‍ത്തി.
സി പി ജോണിന് വിജയസാധ്യത ഉറപ്പുള്ള മണ്ഡലം നല്‍കണമെന്ന് നേരത്തെ യുഡിഎഫില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. മുസ്ലിം ലീഗിന്റെ കൈവശമുള്ള ഏതെങ്കിലും ഉറച്ച മണ്ഡലത്തില്‍ സിപി ജോണിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശമാണ് യുഡിഎഫ് നേതൃത്വം പരിഗണിച്ചിരുന്നത്.
സിപിഎം വിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ജോണ്‍ ഇതുവരെ നിയമസഭയില്‍ എത്തിയിട്ടില്ല. മുന്നണിക്ക് സിപി ജോണ്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ജയസാധ്യതയുള്ള സീറ്റ് നല്‍കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ