അലോപ്പതിയും ആയുർവേദവും ഹോമിയോയും ചേർത്ത് ചികിത്സ, സമൂഹമാധ്യമങ്ങൾ വഴി ആളെ പിടിച്ചു; തലശേരിയിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്റ്റിൽ 

വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിൽ ശ്രദ്ധേയയായ സോഫി മോളാണ് അറസ്റ്റിലായത്
സോഫിയ റാവുത്തർ
സോഫിയ റാവുത്തർ

കോഴിക്കോട്:  വ്യാജ വനിതാ ഡോക്‌ടർ തലശേരിയിൽ അറസ്റ്റിൽ. വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിൽ ശ്രദ്ധേയയായ സോഫി മോളാണ്‌ (43) അറസ്റ്റിലായത്. തലശേരി ഒ വി റോഡിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സ നൽകിയിരുന്ന ഇവർ രഹസ്യാന്വേഷണത്തിലാണ് കുടുങ്ങിയത്. 

അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു സോഫിയുടെ ചികിത്സ. മാറാരോഗംവരെ ഇവർ മാറ്റിയെന്ന പ്രചാരണം കേട്ട് നിരവധിപേരാണ്‌ ചികിൽസയ്‌ക്കു സമീപിച്ചത്‌. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പരസ്യം നൽകിയാണ്‌ ഇവർ രോഗികളെ വലയിൽ വീഴ്‌ത്തിയത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച്‌ ചികിത്സ നടത്തി. വടക്കൻ കേരളത്തിലെ പല സ്‌ഥാപനങ്ങളിലും ഇവർ ജോലി ചെയ്‌തിട്ടുണ്ട്‌. കാസർഗോട്ട്‌ നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള എന്നിവിടങ്ങളിൽ താമസിച്ചു ചികിസ നടത്തി.

സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ എന്ന ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ മുഖേനയുമായിരുന്നു ആളുകളെ വലയിൽ വീഴ്ത്തിയിരുന്നത്. പത്താം ക്ലാസ്‌ വിദ്യാഭ്യാസം മാത്രമുളള സോഫി ഓൾട്ടർനേറ്റീവ്‌ മെഡിസിൻ സിസ്‌റ്റം പ്രാക്‌ടീസ്‌ ചെയ്യുന്നയതിനു തമിഴ്‌നാട്ടിലെ ഒരു സ്‌ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാർഷ്യൽ ആർട്ട്‌സ്‌ അക്കാദമിയുടെ കളരിമർമ്മ ഗുരുകുലത്തിന്റ സർട്ടിഫിക്കറ്റും തരപ്പെടുത്തി. 

തലശേരിയിലെ ആശുപത്രിയിൽ ഇവർ ചികിത്സിക്കുന്നതിനിടെ പൊലീസ്‌ രഹസ്യാന്വഷണ വിഭാഗം അന്വേഷണം നടത്തി വ്യാജ ഡോക്‌ടറാണെന്ന സംശയം പ്രകടിപ്പിച്ച്‌ ആഭ്യന്തര വകുപ്പിനു റിപ്പോർട്ട്‌ നൽകിയിരുന്നു. ഡോ. സോഫി മോൾ എന്ന പേരിലുള്ള തിരിച്ചറിയൽ കാർഡ്‌ പൊലീസ്‌ പിടിച്ചെടുത്തു. പ്രതിയെ  നെടുമങ്ങാട്‌ കോടതി റിമാൻഡ്‌ ചെയ്‌തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com