കോഴിക്കോട് : കുറ്റ്യാടി നിയമസഭ മണ്ഡലത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി സിപിഎം സ്ഥാനാർത്ഥി ആയേക്കും. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടിയുടെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിന് നൽകി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം അടക്കം നാലുപേരുടെ പേരുകളാണ് കുറ്റ്യാടിയിൽ പരിഗണിച്ചിരുന്നത്.
ഇതിൽ പ്രാദേശിക പ്രവർത്തകരുടെ വികാരം കൂടി കണക്കിലെടുത്ത് കുഞ്ഞഹമ്മദ് കുട്ടിയെ മൽസരിപ്പിക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകുകയായിരുന്നു. ഇന്നു തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ജില്ലാ നേതാക്കൾ സൂചിപ്പിച്ചു. കുറ്റ്യാടിയിൽ സിപിഎം മൽസരിക്കുന്നതിൽ മണ്ഡലം ആഹ്ലാദത്തിലാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.
സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് കുറ്റ്യാടിയിൽ ഉയർന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ വരെ അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
തുടർന്ന് ജോസ് കെ മാണി കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയായിരുന്നു. കുറ്റ്യാടി സീറ്റിൽ കേരള കോൺഗ്രസ് മൽസരിച്ചാൽ വിമത സ്ഥാനാർത്ഥിയെ നിർത്തുന്നത് അടക്കം സിപിഎം പ്രവർത്തകർ ആലോചിച്ചിരുന്നു. മുഹമ്മദ് ഇഖ്ബാലിനെയാണ് കേരള കോൺഗ്രസ് കുറ്റ്യാടിയിൽ ഇടതുസ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ