സംസ്ഥാനത്തിന്റെ അനുമതി വേണ്ട, സ്വകാര്യ ആഡംബര ബസുകൾക്ക് ഇനി ഇഷ്ടംപോലെ ഓടാം

പുതിയ ഭേദ​ഗതി കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാവും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; സ്വകാര്യ ആഡംബര ബസുകൾക്ക് സർവീസ് നടത്താൻ ഇനി സംസ്ഥാന സർക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങൾക്ക് യഥേഷ്ടം ഓടാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. പുതിയ ഭേദ​ഗതി കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാവും. 

അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് എടുത്താൽ രാജ്യത്ത് എവിടെയും ബസ് ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ ഓടിക്കാം. ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകം അനുമതി വാങ്ങേണ്ടതില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപേക്ഷിച്ചാൽ അംഗീകൃത ടൂർ ഓപ്പറേറ്റർമാർക്കെല്ലാം പെർമിറ്റ് ലഭിക്കും.

23 സീറ്റിൽ കൂടുതലുള്ള എസി ബസിന് മൂന്നുലക്ഷം രൂപയും നോൺ എസിക്ക് രണ്ടുലക്ഷം രൂപയും വാർഷിക പെർമിറ്റ് ഫീസ് നൽകണം. 10 മുതൽ 23 വരെയുള്ള സീറ്റുകളുള്ള എ.സി. വാഹനങ്ങൾക്ക് 75,000 രൂപയും നോൺ എ.സിക്ക് അരലക്ഷം രൂപയും നൽകണം. പെർമിറ്റ് വിതരണത്തിലൂടെ കേന്ദ്രത്തിനു ലഭിക്കുന്ന തുക ജിഎസ്ടി മാതൃകയിൽ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകും. 

ഓരോ വാഹനങ്ങളിൽനിന്നും പ്രത്യേകം നികുതി ഈടാക്കിക്കൊണ്ടിരുന്ന നിലവിലെ വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം ഗണ്യമായി ഇടിയും. എന്നാൽ, ഇത് വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളം, തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കഴിഞ്ഞ ജൂലായിലാണ് കരട് പ്രസിദ്ധീകരിച്ചത്. ഏപ്രിൽ ഒന്നുമുതൽ പുതിയ വ്യവസ്ഥ നടപ്പാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com