കൊച്ചി: മഹാരാജാസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഒരു രാത്രി മുഴുവൻ റൂമിൽ പൂട്ടിയിട്ട് മർദിക്കുകയും തലയിലൂടെ വെള്ളമൊഴിക്കുകയും ചെയ്തെന്നാണു പൊലീസിന് നൽകിയ പരാതിയിലെ ആരോപണം.
എസ്എഫ്‌ഐയുടെ പിരിവിൽ സഹകരിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. വെള്ളിയാഴ്ചയാണ് കോളജ് ഹോസ്റ്റലിൽ പൂട്ടിയിട്ടതെന്നും ഫോൺ ഉൾപ്പെടെ എസ്എഫ്ഐ പ്രവർത്തകർ വാങ്ങി വെച്ചെന്നും റോബിൻസൺ പറഞ്ഞു. അതേസമയം പരാതി എസ്എഫ്ഐ നിഷേധിച്ചു.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ സഹപാഠികളിൽ ഒരാളാണു ഹോസ്റ്റൽ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടുപോയത്. മുറിയിൽ കയറിയ ഉടൻ മുഖത്തടിച്ചു. കാര്യം തിരക്കിയപ്പോൾ തലങ്ങുംവിലങ്ങും മർദിച്ചു. അവിടെയുണ്ടായിരുന്ന 17 പേരും അടിച്ചു. പിവിസി പൈപ്പ് പൊട്ടുന്നതു വരെ കാലിൽ തല്ലി. കരഞ്ഞ് അപേക്ഷിച്ചിട്ടും അവർ നിർത്തിയില്ല. തളർന്നു വീണപ്പോൾ എഴുന്നേറ്റു ചാടാൻ പറഞ്ഞു. ഉപദ്രവിച്ച കാര്യം പുറത്തു പറഞ്ഞാൽ വീണ്ടും മർദിക്കുമെന്നും പീഡനക്കേസ് കൊടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രാവിലെ പുറത്തിറങ്ങി വീണുപോയപ്പോൾ കൂട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്, റോബിൻസൻ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ