'അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം വൈദ്യുതി കണക്ഷൻ നൽകണം'; ഹൈക്കോടതി

300 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി 2013 മെയിലാണ് സൈനുദ്ദീൻ അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം വൈദ്യുതി കണക്ഷൻ നൽകാൻ കെഎസ്ഇബിക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. വൈദ്യുതി കണക്ഷൻ നൽകുന്നത് വൈകിച്ച ഉദ്യോ​ഗസ്ഥർക്ക് പിഴയിട്ടത് ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വെള്ളവും വൈദ്യുതിയും ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യമായ ഭാ​ഗമാണെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമൻ വ്യക്തമാക്കി. 

മലപ്പുറം കുറ്റിപ്പാല സ്വദേശി പി സൈനുദ്ദീന് വൈദ്യുതി കണക്ഷൻ നൽകാനുള്ള ഉപഭോക്തൃ പരാതി പരിഹാസ ഫോറത്തിന്റെ ഉത്തരവ് പാലിക്കാത്തതിനെതിരെ കെഎസ്ഇബി ഉദ്യോ​ഗസ്ഥർക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെഎൻ രവീന്ദ്രനാഥൻ, അസിസ്റ്റന്റ് എൻജിനീയർ കെ കീരൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. 

300 ചതുരശ്രയടി വിസ്തീർണമുള്ള വീട്ടിലേക്ക് വൈദ്യുതി കണക്ഷനുവേണ്ടി 2013 മെയിലാണ് സൈനുദ്ദീൻ അപേക്ഷ നൽകിയത്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതിനെതിരായ പരാതിയിൽ ഫോറം നൽകിയ ഉത്തരവ് പാലിച്ചില്ല. തുടർന്ന് സൈനുദ്ദീൻ ഇലക്ട്രിസിറ്റി റെ​ഗുലേറ്ററി കമ്മിഷനു നൽകിയ പരാതിയിൽ രവീന്ദ്രനാഥൻ 50,000 രൂപയും കീരൻ 25,000 രൂപയും പിഴയടക്കാൻ ഉത്തരവിട്ടു. 

വൈദ്യുതി നിയമത്തിലെ 43ാം വകുപ്പ് അനുസരിച്ച് അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം കണക്ഷൻ നൽകണമെന്നാണ് വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനിടെ ഹർജി നിലനിൽക്കുന്നതിനിടെ സൈനുദ്ദീന് വൈദ്യുതി കണക്ഷൻ നൽകിയതായും ബോർഡ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com