പത്തനംതിട്ട; നാട്ടിലിറങ്ങിയ കാട്ടുപന്നി കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കണ്ട് വിരണ്ടോടി. ഓടുന്നതിനിടെ പൊട്ടക്കിണറ്റിൽ വീണുപോയ പന്നി വനപാലകരെത്തി രക്ഷിച്ചു. പത്തനംതിട്ട മൈലപ്ര കണ്ണമ്പാറ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് സംഭവമുണ്ടായത്.
പകൽ സമയത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നി കുട്ടികൾ പന്തുകളിക്കുന്നതിനിടയിലേക്ക് ഓടിക്കയറുകയായിരുന്നു. പന്നിയെ കണ്ട് കുട്ടികൾ ഭയന്നോടി. ഇത് കണ്ട് പന്നിയും വിരണ്ടോടുകയായിരുന്നു. അടുത്ത പുരയിടത്തിലൂടെ ഓടുന്നതിന് ഇടയിലാണ് പതാലിമുരുപ്പേൽ ശാന്തയുടെ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിൽ വീണത്.
മുൻ പഞ്ചായത്ത് അംഗം കെ. വി. രതീഷ് കുമാർ കോന്നി ഡിഎഫ്ഒ ഓഫിസിൽ വിവരം അറിയിച്ചു. വൈകിട്ട് 4 മണിയോടെ കോന്നിയിൽ നിന്ന് വനപാലകർ എത്തി. സംഭവം അറിഞ്ഞ് പഞ്ചായത്ത് അംഗം കെ. എസ്. പ്രതാപനും ഒട്ടേറെ കാഴ്ചക്കാരും എത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷം വലയിൽ കുടുക്കി പന്നിയെ കരയിൽ എത്തിച്ചു. ഈ ഭാഗത്ത് കാടുപിടിച്ചുകിടക്കുന്ന ഭൂമികൾ ധാരാളമുണ്ട്. അവിടമാണ് പന്നികളുടെ താവളം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ