തിരുവനന്തപുരം: വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിന് പിന്നാലെ നടപടിയുമായി തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കൂടുതൽ ജില്ലകളിലെ വോട്ടർപട്ടികകൾ പരിശോധിക്കാൻ മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അതിനിടെ കൂടുതൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചെന്നിത്തല രംഗത്തെത്തി.
വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാർച്ച് 20നകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം.
വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് എട്ടുജില്ലകളിലെ ഒൻപത് മണ്ഡലങ്ങളിലെ വിവരങ്ങൾകൂടിയാണ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. വ്യാഴാഴ്ച നൽകിയ മണ്ഡലങ്ങളിൽ ഏറ്റവുംകൂടുതൽ വ്യാജ വോട്ടർമാരെ കണ്ടെത്തിയത് തവനൂരാണ്. 4395 പേർ. കൂത്തുപറമ്പ് (2795), കണ്ണൂർ (1743), കൽപ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂർ (2286), ഉടുമ്പൻചോല (1168), വൈക്കം(1605), അടൂർ(1283) എന്നിവിടങ്ങളിലും ക്രമക്കേടുണ്ട്. കള്ളവോട്ടിനുള്ള വലിയ ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പരിശോധന നടത്താൻ ബുധനാഴ്ച നിർദ്ദേശം നൽകിയിരുന്നു. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ