ആലപ്പുഴ: ഫെയ്സ്ബുക്കിലൂടെ പരിചയം നടിച്ച യുവതി യുവാവിന്റെ അഞ്ചര പവൻ മാലയും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി. ചേർത്തല തുറവൂർ സ്വദേശി വിവേകാണ് (26) ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.
എറണാകുളം കുണ്ടന്നൂർ ദേവീക്ഷേത്രത്തിലെ പൂജാരിയായ യുവാവ് ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. സ്കൂളിൽ ജൂനിയറായി പഠിച്ചതാണ് താനെന്നും കല്യാണത്തിന് വരാൻ കഴിഞ്ഞില്ലെന്നും പറഞ്ഞ് ഒരുമാസം മുമ്പാണ് ഫെയ്സ്ബുക്കിലൂടെ യുവതി പരിചയപ്പെട്ടത്.
തന്റെ മാതാവ് ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ അഡ്മിറ്റാണെന്നും നേരിട്ട് കാണണമെന്നും യുവതി ആഗ്രഹം പ്രകടിപ്പിച്ചു. 18ന് യുവതിയും മറ്റൊരു യുവാവും എം സി റോഡിൽ ചെങ്ങന്നൂർ ആശുപത്രി കവലയിലുള്ള ലോഡ്ജിൽ മുറിയെടുത്തു. യുവാവ് പുറത്തുപോയ ശേഷമാണ് വിവേക് മുറിയിലെത്തുന്നത്.
തുടർന്ന് യുവതി കുടിക്കാനായി തണുത്ത ബിയർ നൽകി. കുടിച്ചതോടെ ബോധം നഷ്ടപ്പെട്ടു. രാത്രി ഉണർന്നപ്പോഴാണ് മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടതായി അറിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ