ശബരിമലയില്‍ കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല ; പിന്തുണച്ച് മുഖ്യമന്ത്രി

പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചന സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി
പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക്‌
പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം / ഫെയ്‌സ്ബുക്ക്‌

തൃശൂര്‍ : ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ പ്രകോപനപരമായി കാനം രാജേന്ദ്രന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു. ഓരോരുത്തര്‍ ഓരോ പരിപാടിയുമായി മുന്നോട്ട് പോകുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ശബരിമല  കേസ് നടത്തി തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാര്‍ കുഴപ്പമാണെന്ന് പറയുന്നു എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നും എന്‍എസ്എസിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണം കാനം അഭിപ്രായപ്പെട്ടിരുന്നു. 

ഇക്കാര്യത്തില്‍ അഭിപ്രായം തേടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നടപടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. 

കമ്യൂണിസ്റ്റുകാര്‍ക്ക് വൈകാരികമായി അടുപ്പമുള്ള ഇടമാണ് അവിടം. വളരെ അധികം സംയമനത്തോടെയാണ് അവിടെ ഉള്ളവര്‍ പെരുമാറിയത്. സംയമനം പാലിച്ച കമ്യൂണിസ്റ്റുകാരെ അഭിനന്ദിക്കുന്നു എന്നും പിണറായി വിജയന്‍ പറഞ്ഞു. ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്രികയിലെ 600 കാര്യങ്ങളില്‍ 580 എണ്ണം നടപ്പാക്കി. ജനങ്ങളെ കബളിപ്പിക്കുന്ന ഏര്‍പ്പാട് ഇടതുമുന്നണിക്ക് ഇല്ല. 40 ലക്ഷം തൊഴില്‍ അവസരം ഉണ്ടാകും, ഇതിനായി വിശദമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com