സവാള ബിസിനസിന്റെ പേരിൽ ലക്ഷങ്ങൾ വാങ്ങി; ബിജെപി നേതാവിനെതിരെ കേസ് 

ചെമ്പുചിറ പാട്ടത്തിൽ പ്രശാന്തിനെതിരെയാണ് പൊലീസ് കേസെടുത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂർ: സവാള ബിസിനസിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബിജെപി മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു.  കൊല്ലം സ്വദേശി എ ആർ റിജുമോൻ, നൂറനാട് സ്വദേശി ആഷ്ന എന്നിവരുടെ പരാതിയിലാണ് കേസ്. ചെമ്പുചിറ പാട്ടത്തിൽ പ്രശാന്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങൾ വഴി സന്ദേശമയച്ച് ഇരുവരിൽ നിന്നും ലക്ഷങ്ങളാണ് പ്രശാന്ത് വാങ്ങിയത്. 

സവാള ബിസിനസിനായി 3,50,000 രൂപ നിക്ഷേപിച്ചാൽ എല്ലാമാസവും 36,000 രൂപ ലാഭവിഹിതം നൽകാമെന്നായിരുന്നു പ്രശാന്തിന്റെ ഓഫർ. മറ്റത്തൂർ സബ് റജിസ്ട്രാർ ഓഫിസിന് സമീപംവച്ച് കരാർ എഴുതുകയും നോട്ടറി അറ്റസ്റ്റേഷനായി തൃശൂരിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സവാളയെടുക്കാൻ പുണെയിലേക്ക് പോകണമെന്നു പറഞ്ഞ് രണ്ടുതവണയായി രണ്ടുപേരിൽ നിന്നും ഇയാൾ മൂന്നരലക്ഷം രൂപ വാങ്ങി. 

ലാഭവിഹിതം കിട്ടാതായപ്പോൾ നിരന്തരം ബന്ധപ്പെട്ടെങ്കിലും പലതവണയായാണ് 36,000 രൂപ നൽകി. പിന്നീടും തുക ലഭിക്കാതായതോടെ നിക്ഷേപതുക തിരികെ ചോദിച്ചു. ഇത് കിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനാൽ ഒരു മാസമായി പ്രശാന്തിനെ പാർട്ടി യോഗങ്ങളിൽ പങ്കെടുപ്പിക്കാറില്ലെന്ന് ബിജെപി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com