മലപ്പുറം : കൊണ്ടോട്ടിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശപത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. യുഡിഎഫ് ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാണ് പത്രിക സ്വീകരിച്ചത്. ജീവിതപങ്കാളിയുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പത്രികയില്‍ മറച്ചു വെച്ചുവെന്നാണ് യുഡിഎഫ് ആരോപിച്ചത്.
പത്രിക സ്വീകരിച്ച റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് പത്രിക സ്വീകരിച്ചതെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് സുലൈമാന്‍ ഹാജി രേഖപ്പെടുത്തിയത്. വ്യവസായിയായ സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു ഭാര്യ വിദേശത്താണുള്ളത്. ഹിറാ മുഹമ്മദ് സഫ്ദര്‍ പാക്സ്ഥാനി സ്വദേശിനിയാണ്. ഇവര്‍ ദുബായിലാണ് താമസം. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ലെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.
മാത്രമല്ല, സുലൈമാന്‍ ഹാജിക്ക് ചില കമ്പനികളില്‍ ഓഹരികളുണ്ടെന്നും, ചില കമ്പനികള്‍ സ്വന്തമായുണ്ട്. എന്നാല്‍ ആസ്തി വിവരങ്ങള്‍ സുലൈമാന്‍ ഹാജി മറച്ചുവെച്ചുവെന്നും ലീഗ് പരാതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ കമ്പനികളൊന്നും തന്റെ പേരിലല്ല എന്ന് സുലൈമാന്‍ ഹാജി രേഖാമൂലം മറുപടി നല്‍കി.
ഗള്‍ഫ് വ്യവസായിയാണ് ഇടതു സ്വതന്ത്രനായി മല്‍സരിക്കുന്ന കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജി. ജയിച്ചാല്‍ ഗള്‍ഫില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുള്ള മണ്ഡലത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് സുലൈമാന്‍ ഹാജി വാഗ്ദാനം ചെയ്തിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ