'ആ സ്ത്രീകൾ എന്റെ മണ്ഡലത്തിലുള്ളവർ അല്ല', ആരോപണവുമായി മുകേഷ് 

ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയര്‍പ്പിക്കുന്നതിനൊപ്പം സിറ്റിങ് എംഎല്‍എയായ മുകേഷിനെതിരെയും ഈ പ്രവര്‍ത്തക കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു
മുകേഷ് പ്രചാരണത്തിനിടെ/ ഫേയ്സ്ബുക്ക്
മുകേഷ് പ്രചാരണത്തിനിടെ/ ഫേയ്സ്ബുക്ക്

കൊല്ലം; മറ്റ് മണ്ഡലത്തിലുള്ള സ്ത്രീകൾ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി മുകേഷ് രം​ഗത്ത്. കൊല്ലം മണ്ഡലത്തിൽ വോട്ട് ഇല്ലാത്ത മത്സ്യത്തൊഴിലാളികളായ  കോൺ​ഗ്രസിന്റെ പ്രവർത്തകരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് മുകേഷ് പറയുന്നത്. അതിനിടെ വിമർശനം ഉന്നയിക്കുന്ന സ്ത്രീകളെ എംഎൽഎ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് എന്നായിരുന്നു യുഡിഎഫിന്റെ പ്രതികരണം.

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടേക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് കൊല്ലം ഡിസിസി ഓഫീസില്‍ പ്രതികരണവുമായി ഈ വനിതകൾ എത്തിയിരുന്നു. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയര്‍പ്പിക്കുന്നതിനൊപ്പം സിറ്റിങ് എംഎല്‍എയായ മുകേഷിനെതിരെയും ഈ പ്രവര്‍ത്തക കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എംഎല്‍എയെ മണ്ഡലത്തില്‍ കാണാനേയില്ലെന്നതായിരുന്നു അതില്‍ പ്രധാന ആരോപണം.

അതിന് പിന്നാലെയാണ് മറുപടിയുമായി മുകേഷ് എത്തിയത്. 'മത്സ്യത്തൊഴിലാളികൾക്ക് ഒരു രക്ഷയും ഇല്ല എന്ന രീതിയിൽ ഒരു സ്ത്രീയെ അവതരിപ്പിക്കുകയുണ്ടായി. അവരുടെ പേരാണ് ബ്രിജിറ്റ്  അവർ കൊല്ലം മണ്ഡലത്തിലെ വോട്ടർ അല്ല മറിച്ച് ഇരവിപുരം മണ്ഡലത്തിലെ മുണ്ടക്കലാണ് വോട്ട് . അതുമാത്രമല്ല അവർ മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി അംഗവുമാണ്. കൂടെ  മറ്റൊരു നായിക കൂടിയുണ്ട് അത് മറ്റാരുമല്ല ബ്രിജിറ്റിന്റെ  സഹോദരി ജസീന്തയാണ് അതും മഹിളാ കോൺഗ്രസ്സ് നേതാവ്. അവർക്ക് വോട്ട് ചവറയിലാണ്.'- മുകേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു. 

മത്സ്യത്തൊഴിലാളികൾ മികച്ച പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'കൊല്ലം മണ്ഡലത്തിന്റെ  തീരദേശം എന്നുപറയുന്നത്. കൊല്ലം ബീച്ചിൽ നിന്നും ആരംഭിച്ചു  പോർട്ട് കൊല്ലം, വാടി,  തങ്കശ്ശേരി,  തിരുമുല്ലവാരത്തു  അവസാനിക്കുന്ന കടലോരവും, തൃക്കരുവാ,  പനയം, തൃക്കടവൂർ,  കുരീപ്പുഴ മേഖലയിലെ കായലോരവും ആണ്. ഇവിടങ്ങളിലെല്ലാം തന്നെ നല്ലവരായ മത്സ്യത്തൊഴിലാളികൾ ആവേശോജ്വലമായ സ്വീകരണമാണ്. എംഎൽഎയും സ്ഥാനാർത്ഥിയും എന്ന നിലയിൽ എനിക്ക് നൽകിയത്. എല്ലാ പ്രതിസന്ധിയിലും അവരെ കര പിടിച്ചു കയറ്റിയ, ഈ സർക്കാരിനോടും , അവരുടെ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്ന, എംഎൽഎ എന്ന നിലയിൽ എന്നോടും, ആ സ്നേഹവാത്സല്യങ്ങൾ അവർ കാട്ടിയിട്ടുണ്ട്..  എങ്ങനെയും കള്ളങ്ങൾ പ്രചരിപ്പിച്ചു  ജയിക്കണമെന്ന് പരിശ്രമിക്കുന്നവരോട്. പഴയതുപോലെ അത്രപെട്ടെന്നൊന്നും മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കാൻ കഴിയില്ല. ഇന്നവർ വിദ്യാസമ്പന്നരാണ് അവരുടെ മക്കൾ ഈ രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള നിലയിൽ ഉന്നത നിലവാരത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ മുൻപിൽ ഉടായിപ്പ് നാടകങ്ങൾക്ക് ഒരു വിലയും ഇല്ല'- കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com