പിണറായി ഭരണത്തിന്റെ മുഖമുദ്ര തലക്കനവും ധൂര്‍ത്തും ;  തുടര്‍ഭരണമല്ല രാഷ്ട്രീയ വനവാസമാണ് നല്‍കേണ്ടതെന്ന് ആന്റണി

പിഎസ്‌സിയെ പാര്‍ട്ടി കമ്മീഷനാക്കിയ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ മറുപടി നല്‍കും
ഏ കെ ആന്റണിയുടെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം
ഏ കെ ആന്റണിയുടെ വാര്‍ത്താസമ്മേളനം / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിടിവാശിയാണ് ശബരിമലയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിശ്വാസികള്‍ സര്‍ക്കാരിന് മാപ്പ് തരില്ല.  ഇടത് സര്‍ക്കാരിന് തുടര്‍ഭരണമല്ല രാഷ്ട്രീയ വനവാസമാണ് നല്‍കേണ്ടതെന്നും എ കെ ആന്റണി അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കു എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. രാഷ്ട്രീയ കക്ഷികളുമായി, വിശ്വാസികളുമായി ചര്‍ച്ച നടത്തും. അല്ലാതെ എടുത്തുചാടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്ത ദേവസ്വം മന്ത്രിയാകട്ടെ തെറ്റുപറ്റി ക്ഷമിക്കണം എന്നാണ് പറയുന്നതെന്നും ആന്റണി പറഞ്ഞു.

അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്ന് ആന്റണി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. 

പിഎസ്‌സിയെ പാര്‍ട്ടി കമ്മീഷനാക്കിയ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ മറുപടി നല്‍കും. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി കരാറില്‍  ഏര്‍പ്പെട്ട സര്‍ക്കാരിന് മല്‍സ്യത്തൊഴിലാളികള്‍ മാപ്പ് നല്‍കില്ലെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com