സംവരണം 50 ശതമാനം കടക്കാം; മണ്ഡല്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ 

ആകെ സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃ പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആകെ സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ വിധി പുനഃ പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. ഇന്ദിര സാഹ്നി കേസില്‍ സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന് വിധിച്ചപ്പോള്‍ ചരിത്രപരമായ പിന്നാക്കാവസ്ഥ മാത്രമാണു പരിഗണിച്ചതെന്നും സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കേരളം  വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ മറാഠ സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന 5 അംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെയാണു കേരളം നിലപാടു വ്യക്തമാക്കിയത്.സാമ്പത്തിക പിന്നാക്കാവസ്ഥയെ 50% സംവരണത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാതെ അധികമായി പരിഗണിക്കണം. ഏതൊക്കെ വിഭാഗങ്ങള്‍ക്കു സംവരണമെന്നും അതിന്റെ തോതും തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്കാണ് അധികാരമെന്നും അത് ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്ത വാദിച്ചു. 

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായ സ്ഥിതിക്ക്, 50% പരിധി തുടരാമോയെന്നതു പരിശോധിക്കണമെന്നു ജയ്ദീപ് ഗുപ്ത പറഞ്ഞു. ഭരണഘടനയുടെ 16-ാം വകുപ്പില്‍ പരാമര്‍ശിക്കുന്ന പിന്നാക്കാവസ്ഥ, 15-ാം വകുപ്പില്‍ പറയുന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെക്കാള്‍ വിശാലമെന്നു വിധികളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com