'മുസ്‌ലിങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് ആക്കി, ഹിന്ദുക്കള്‍ക്കിടയില്‍ തീവ്രവാദിയാക്കി'; പരാതിയുമായി സി ആര്‍ മഹേഷ്

'2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീര്‍ത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു'
സി ആര്‍ മഹേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്‌
സി ആര്‍ മഹേഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍/ഫെയ്‌സ്ബുക്ക്‌

കരുനാഗപ്പള്ളി: തന്നെ മുസ്‌ലിം സമുദായാംഗങ്ങളുടെ വീടുകളില്‍ ആര്‍എസ്എസുകാരനായും ഹിന്ദു സമുദായംഗങ്ങള്‍ക്കിടയില്‍ മുസ്‌ലിം തീവ്രവാദികളെ പിന്തുണക്കുന്നയാളായും ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്ന പരാതിയുമായി കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി ആര്‍ മഹേഷ്. ഇത് സംബന്ധിച്ച് ഡിജിപി, ഇലക്ഷന്‍ കമ്മീഷണര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്ക് സി ആര്‍ മഹേഷ് പരാതി നല്‍കി.

2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഇടതുപക്ഷക്കാരില്‍ ചിലര്‍ ആസൂത്രിതമായി വീടുകയറിയും, സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീര്‍ത്തികരവും അപമാനകരവുമായ പ്രചരണം നടത്തിയിരുന്നു. അത് തന്റെ പരാജയത്തിന് പ്രധാന കാരണമായി. ഇതിന് സമാനമായ രീതിയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും അത് തടയണമെന്നും മഹേഷ് പരാതിയില്‍ ആവശ്യപ്പെട്ടു.

താന്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍, 'സഖാക്കളെല്ലാവരും എന്നെ ആര്‍എസ്എസ് ആക്കി, അപ്പോള്‍ ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്' എന്ന് പറഞ്ഞ സംഭാഷണ ശകലം അടര്‍ത്തി മാറ്റി 'ഞാന്‍ ആര്‍എസ്എസ് ആണ്. അതാണ് ഞാന്‍ തോറ്റത്' എന്ന തരത്തില്‍ വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ചു ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്.

കരുനാഗപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയത് തനിക്ക് വേണ്ടിയാണെന്ന തരത്തിലും സിപിഎം പ്രചരണം നടത്തുകയാണ്. ഇലക്ഷനില്‍ വികസനവും വ്യക്തിമൂല്യങ്ങളുമാണ് ചര്‍ച്ച ചെയ്യേണ്ടത് മറിച്ച് അപവാദങ്ങളും ദുഷ്പ്രചരണളും അല്ലെന്നും മഹേഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com