കുളമാവ്: ഇടുക്കി നാടുകാണിയിലെ യുവാവിൻറെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ. ഇതോടെ നാടുകാണിയിൽ യുവാവിനെ മരിച്ച നിലയിലും പെൺകുട്ടിയെ പരിക്കേറ്റനിലയിലും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വാക്കുതർക്കത്തിനിടെ യുവാവ് പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
പതിനേഴുകാരിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ കൊന്നതാകാമെന്നാണ് ആരോപണം. എന്നാൽ പെൺകുട്ടിയെ നാടുകാണി ചുരത്തിൽ നിന്ന് തള്ളിയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് വിലയിരുത്തൽ. കോട്ടയം മേലുകാവുമറ്റം സ്വദേശി അലക്സ് ആണ് മരിച്ചത്. ഇടുക്കി സ്വദേശിയായ പതിനേഴുകാരിയുമായി അലക്സ് പ്രണയത്തിലായിരുന്നു.
അലക്‌സിനെ കൊന്നതാണെന്നും അന്വേഷിക്കണമെന്നും കാണിച്ച് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകി. വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തിയപ്പോൾ, വീട്ടുകാർ വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി തള്ളിയിട്ടെന്നാണ് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയത്
കഴിഞ്ഞ ദിവസം ഇരുവരെയും കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുളമാവിനടുത്ത് ഇരുവരുമുണ്ടെന്ന് വിവരം കിട്ടി. പൊലീസ് പരിശോധനയിൽ നാടുകാണി പവലിയനടുത്തുനിന്ന് അലക്സിൻറെ ബൈക്ക് കണ്ടെത്തി. തുടർപരിശോധനയിൽ പവലിയന് താഴെ അലക്സിനെ ജീൻസ് പാൻറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പെൺകുട്ടിയെ ഇവിടെ നിന്ന് കണ്ടെത്താനിയില്ല. അന്വേഷണത്തിനിടെ പവലിയന് 250 അടി താഴെ നിന്ന് നിലവിളി കേട്ടു. ചെങ്കുത്തായ താഴ്വരയിൽ അഗ്നിശമന സേനയെ എത്തിച്ച് നടത്തിയ തെരച്ചിലിൽ കാലുകളും ഇടുപ്പെല്ലും പൊട്ടിയ നിലയിൽ പരിക്കേറ്റ പെൺകുട്ടിയെ പാറക്കെട്ടുകൾക്കിടയിൽ കണ്ടെത്തി. 24 മണിക്കൂർ പരിക്കേറ്റ് കിടന്ന പെൺകുട്ടി ഏറെ അവശയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ