ചക്രവാത  ചുഴി 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ; ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദത്തിന് സാധ്യത

അടുത്ത 24  മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള  ആന്‍ഡമാന്‍ കടലിലുമായി  ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലുമായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്ക് അറബിക്കടലില്‍ കഴിഞ്ഞദിവസം രൂപമെടുത്ത ന്യൂനമര്‍ദ്ദം നിലകൊള്ളുകയാണ്. ഇതുമായി ബന്ധപ്പെട്ട  ചക്രവാത  ചുഴി (Cyclonic Circulation) നിലവില്‍  നിരപ്പില്‍ നിന്നും 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍  തെക്ക്കിഴക്ക്  ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലുമായി നിലകൊള്ളുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇതിന്റെ പ്രഭാവത്തില്‍ അടുത്ത 24  മണിക്കൂറില്‍ തെക്ക്കിഴക്ക്  ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലുമായി  ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ആ ന്യൂനമര്‍ദ്ദം  തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തെക്ക്കിഴക്ക്  ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലും  മണിക്കൂറില്‍ 40  മുതല്‍ 50  കി മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും  സാധ്യതയുണ്ട്.

ആയതിനാല്‍ ഇന്നു മുതല്‍ ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍  പ്രസ്തുത പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍  മല്‍ത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com