ഇരട്ട വോട്ട് 38,586 മാത്രം, വിവരം പ്രിസൈഡിങ് ഓഫിസര്‍ക്കു കൈമാറും; ഹര്‍ജിയില്‍ വിധി നാളെ

വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു
കേരള ഹൈക്കോടതി/ഫയല്‍
കേരള ഹൈക്കോടതി/ഫയല്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ 38,586 പേര്‍ക്കു മാത്രമാണ് ഇരട്ട വോട്ടു കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഹൈക്കോടതിയില്‍. ഇവരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ പ്രിസൈഡിങ് ഓഫിസര്‍ക്കു കൈമാറുമെന്നും ഇരട്ട വോട്ടു തടയുമെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇരട്ട വോട്ടു മരവിപ്പിക്കണമെന്ന, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും.

ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ (ബിഎല്‍ഒ) പരിശോധനയിലാണ് 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കു കൈമാറുന്നതോടെ ഇരട്ട വോട്ടു തടയാനാവും. തെരഞ്ഞെടുപ്പിന്റെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കമ്മിഷനു ബാധ്യതയുണ്ട്. നിഷ്പക്ഷമായി തെരഞ്ഞെടുപ്പു നടത്തുമെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു. 

ഇരട്ടവോട്ടുള്ളവര്‍ ഒരു സ്ഥലത്തുമാത്രമേ വോട്ടു ചെയ്തിട്ടുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഇന്നലെ കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണം. വോട്ടര്‍പട്ടികയില്‍ ഒന്നിലധികം സ്ഥലത്ത് പേരുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം. ജനാധിപത്യ പ്രക്രിയയില്‍ ഒരു വോട്ട് മാത്രമേ ചെയ്യാവൂ എന്നത് അനിവാര്യമാണ്. ഒരാള്‍ ഒരു സ്ഥലത്തു നിന്നും മാറി മറ്റൊരു സ്ഥലത്ത് പേരു ചേര്‍ക്കുമ്പോള്‍ ആദ്യ സ്ഥലത്തെ പേര് റദ്ദാക്കാന്‍ മാര്‍ഗമില്ലേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

സംസ്ഥാനത്ത് നാലു ലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com