യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല, എല്‍ഡിഎഫ് സ്വര്‍ണത്തിനായി കേരളത്തെ വഞ്ചിച്ചു : മോദി

യുഡിഎഫ്-എല്‍ഡിഎഫ് എന്നത് പേരില്‍ മാത്രമുള്ള വ്യത്യാസമാണ്. ഇവിടെ പോരടിക്കുന്നവര്‍ ബംഗാളില്‍ ഒറ്റക്കെട്ടാണെന്ന് നരേന്ദ്രമോദി പറഞ്ഞു 
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു / ട്വിറ്റര്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നു / ട്വിറ്റര്‍ ചിത്രം

പാലക്കാട് : യുവാക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കേരളരാഷ്ട്രീയം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ഇരു മുന്നണികളും പയറ്റുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇരുമുന്നണികളും മാറിമാറി നാട് കൊള്ളയടിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മല്‍സരം ഇത്തവണ ജനം തള്ളുമെന്ന് നരേന്ദ്രമോദി പറഞ്ഞു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു. കേരളത്തുക്കുറിച്ചുള്ള ബിജെപി കാഴ്ചപ്പാട് നാളെയെ മുന്നില്‍ കണ്ടുള്ളതാണ്. എല്ലാവരുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. 

യുഡിഎഫ്-എല്‍ഡിഎഫ് എന്നത് പേരില്‍ മാത്രമുള്ള വ്യത്യാസമാണ്. ഇരുമുന്നണികളും തമ്മില്‍ ഫിക്‌സഡ് മല്‍സരമാണ് നടക്കുന്നത്. ഇവിടെ പോരടിക്കുന്നവര്‍ ബംഗാളില്‍ ഒറ്റമുന്നണിയാണ്. ഇവര്‍ ഒന്നാം യുപിഎ സര്‍ക്കാരിലും സഹകരിച്ചു. സ്വന്തം കീശ വീര്‍പ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. 

കേരളത്തിലെ യുവജനങ്ങള്‍ നിരാശരാണ്. ഇത്തവണ ഇവര്‍ ബിജെപിക്കൊപ്പം നിലയുറപ്പിക്കും. ഇരുമുന്നണികളുടെയും ഫിക്‌സഡ് മല്‍സരം അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍ വല്‍ക്കരണം എന്നിങ്ങനെ അഞ്ചുരോഗങ്ങളാണ് കേരളത്തെ ബാധിച്ചിരിക്കുന്നത്. ബിജെപി കേരളത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ കേരളത്തിന്റെ അഭിമാനപുത്രനാണ്. ശ്രീധരന്‍ രാജ്യത്തെ ആധുനികവല്‍ക്കരിച്ചു. ഇ ശ്രീധരന്‍ കേരളത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ശ്രീധരന്റെ വരവ് ബിജെപിക്ക് ഊര്‍ജ്ജം പകര്‍ന്നു. ശ്രീധരന് പിന്നാലെ കൂടുതല്‍ പ്രൊഫഷണലുകള്‍ പാര്‍ട്ടിയിലേക്ക് വരും. ശ്രീധരന്റെ വരവ് തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കേരള വികസനത്തിനായി ഫാസ്റ്റ് എന്ന മന്ത്രവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. മല്‍സ്യബന്ധനം, ആയുര്‍വേദം, കൃഷി, നൈപുണ്യവികസനം, സാമൂഹിക നീതി, ടൂറിസം എന്നിവയാണത്. യുഡിഎഫും എല്‍ഡിഎഫും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിമുടക്കി വികസനത്തിന്റെ വേഗത കുറയ്ക്കുന്നു.അതുകൊണ്ടാണ് ബിജെപി  FAST വികസനം കേരളത്തിന് വാഗ്ദാനം ചെയ്യുന്നത് കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്രം കൂടെയുണ്ടാകുമെന്നും മോദി പറഞ്ഞു.പാലക്കാട് ജില്ലയിലെ 12 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മോദി പങ്കെടുത്ത മഹാറാലി വേദിയില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com