കരുനാഗപ്പള്ളി: കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം ജനങ്ങളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എന്നാല്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിലും ആഴക്കടല്‍ വിദേശ കമ്പനികള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനിലുമാണ്. കമ്മ്യൂണിസ്റ്റ് മാനിഫിസ്റ്റോയോടാണ് അവര്‍ക്ക് വിധേയമുണ്ടാകേണ്ടത്, പക്ഷേ ഇവിടെ കോര്‍പ്പറേറ്റ് മാനിഫെസ്റ്റോയാണ് പിന്തുടരുന്നത്. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത് എങ്ങനെയാണോ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്നത്, അതുപോലെയാണ് കേരള സര്‍ക്കാരും പെരുമാറുന്നത് എന്നും രകരുനാഗപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രചാരണ യോഗത്തില്‍ പ്രിയങ്ക ആരോപിച്ചു.
മൂന്ന് രാഷ്ട്രീയങ്ങള്‍ തമ്മിലുള്ള തെരഞ്ഞെടുപ്പാണ് ഇത്. അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെ അഴിമതിയുടെയും സിപിഎം രാഷ്ട്രീയം, വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ബിജെപി രാഷ്ട്രീയം, കേരളത്തിന്റെ ഭാവികാലത്തെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയം. ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന് കേരളത്തില്‍ ജനങ്ങള്‍ തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷം പേടിപ്പിക്കുന്ന, തട്ടിപ്പിന്റെ,സ്വജന പക്ഷപാതത്തിന്റെ രാഷ്ട്രീയമാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. എന്നാല്‍ എന്തിനാണ് സിപിഎം ജനങ്ങള്‍ക്കുള്ളില്‍ ഭീതി നിറയ്ക്കുന്നത്? നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊലപാതകികളെ സംരക്ഷിക്കാനായി സര്‍ക്കാര്‍ പണം മുടക്കുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുന്നു. അവരുടെതന്നെ സഖ്യകക്ഷികളിലെ പ്രവര്‍ത്തകര്‍ക്ക് എതിരെ ലാത്തി ചാര്‍ജ് നടത്തുന്നു. ഹാഥ്‌രസിലെ കേസില്‍ യുപി സര്‍ക്കാര്‍ പരുമാറിയതിന് സമാനമായാണ് വാളയാര്‍ കേസില്‍ കേരള സര്‍ക്കാര്‍ പെരുമാറിയതെന്നും പ്രിയങ്ക പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ