കോഴിക്കോട്: കൂടത്തായി സീരിയലിൻറെ സിഡി ലഭ്യമാക്കണമെന്ന ജോളിയുടെ അപേക്ഷയിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ച് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയൽ തന്നേയും വീട്ടുകാരേയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ചാണ് ജോളി കോടതിയെ സമീപിച്ചത്.
ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതിനാൽ സീരിയൽ കാണണമെന്നും സിഡി ലഭ്യമാക്കണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. ഈ അപേക്ഷ പരിഗണിച്ചാണ് സീരിയൽ സംപ്രേഷണം ചെയ്ത ചാനൽ ഉൾപ്പടെ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചത്. അതേസമയം സിലി വധക്കേസിലെ വിടുതൽ ഹർജിയിലും വാദം നടന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും വിശ്വസ്വനീയമല്ലെന്ന് ജോളിയുടെ അഭിഭാഷകൻ ബി എ ആളൂർ വാദിച്ചു. കൊല്ലപ്പെട്ടവരെല്ലാം ബന്ധുക്കളാണെന്നും അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും ഇത്തരമൊരു പൊലീസ് കണ്ടെത്തലിന് പ്രസക്തിയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
പ്രതി കുറ്റസമ്മതം നടത്തിയാൽ പോലും തെളിവുകൾ ഇല്ലെങ്കിൽ ശിക്ഷിക്കാനാവില്ലെന്നായിരുന്നു ആളൂരിൻറെ വാദം. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർക്ക് രണ്ടര മാസം ജോളിയെ കസ്റ്റഡിയിൽ കിട്ടിയിട്ടും ഒരു തെളിവും കണ്ടെത്താനിയില്ല. കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ഫോറൻസിക് കെമിക്കൽ ലാബിൻറെ റിപ്പോർട്ട് കൂട്ടിച്ചേർത്തതെന്നും പ്രതിഭാഗം പറഞ്ഞു. കൂടത്തായി കൊലപാതക പരമ്പര കേസുകൾ മെയ് 18 ന് വീണ്ടും പരിഗണിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ