കായംകുളം; പ്രിയങ്ക ഗാന്ധിക്കൊപ്പമായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥി അരിതയുടെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം മകളെ കാണാനുള്ള ആഗ്രഹത്തിലാണ് അരിതയുടെ അച്ഛനും അമ്മയും കൃഷ്ണപുരത്ത് ദേശീയപാതയോരത്തേക്ക് പോകുന്നത്. അപ്പോഴാണ് അരിതയുടെ ഫോൺ വരുന്നത്. വീട്ടിലെത്തിയ അതിഥിയെക്കുറിച്ച് അരിത പറഞ്ഞു. അതുകേട്ട് ഇരുവരും വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് തങ്ങളേയും കാത്ത് വീടിന്റെ സിറ്റൗട്ടിലിരിക്കുന്ന പ്രിയങ്ക ഗാന്ധിയെയാണ്.
റോഡ് ഷോയ്ക്കിടെയാണ് അരിതയുടെ അച്ഛനെയും അമ്മയെയും കാണാൻ പ്രിയങ്കാ ഗാന്ധി വീട്ടിലെത്തിയത്. റോഡ് ഷോ തുടങ്ങിയപ്പോൾത്തന്നെ അരിതയുടെ കുടുംബത്തെക്കുറിച്ച് പ്രിയങ്ക ചോദിച്ചിരുന്നു. കമലാലയം ജങ്ഷനിൽ എത്തിയപ്പോൾ ഇവിടെ അടുത്താണ് വീടെന്ന് അരിത പറഞ്ഞു. പറഞ്ഞു തീരുംമുമ്പ് ദേശീയപാതയിൽ നിന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് പുതുപ്പള്ളിയിലെ അരിതയുടെ വീടിന് മുന്നിലെത്തി പ്രിയങ്കയുടെ വാഹനം.
പത്തു മിനിറ്റോളം നേരമാണ് പ്രിയങ്ക അച്ഛന്റേയും അമ്മയുടേയും വരവിനായി കാത്തിരുന്നത്. വീട് തുറന്നു എല്ലാവരും അകത്തുകയറി. പ്രിയങ്ക ഹാളിൽ അല്പനേരം ഇരുന്നു. പിന്നെ കുടുംബത്തോടൊപ്പം സെൽഫിയെടുത്താണ് മടങ്ങിയത്. അപ്പോഴേക്കും പ്രിയങ്കയുടെ വരവറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. വീടിന് പുറത്തേക്ക് എത്തിയ പ്രിയങ്ക മോട്ടോർസൈക്കിൾ ഉണ്ടോ എന്ന് അരിതയോട് ചോദിച്ചു. നമുക്ക് രണ്ടും അതിൽ യാത്രചെയ്ത് റോഡ്‌ഷോയൊടൊപ്പം ചേരാമെന്നായി ചോദ്യം. എന്നാൽ നേതാക്കൾ ഇടപെട്ട് ഇതിൽ നിന്ന് പിൻതിരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ