വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരു മാറ്റി; ചെന്നിത്തല ഒഴിയുന്നു?, വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയേക്കും

വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്
രമേശ് ചെന്നിത്തല‌/ഫയല്‍
രമേശ് ചെന്നിത്തല‌/ഫയല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. നേതൃസ്ഥാനം ഒഴിയാനുള്ള താത്പര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചെന്നിത്തല അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.

പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്കു മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഒഴിയാനാണ് അദ്ദേഹത്തിനു താത്പര്യമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനകള്‍ മികച്ചതു തന്നെ ആയിരുന്നെന്ന് അവര്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിക്കു പുതിയ ഊര്‍ജം നല്‍കാന്‍ പുതിയ നേതൃത്വം വേണം. അതുകൊണ്ട് വിഡി സതീശനെയോ പിടി തോമസിനെയോ നേതൃസ്ഥാനത്തേക്കു കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാല്‍ മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍ സതീശനാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് മുന്‍തൂക്കം എന്നാണ് സൂചനകള്‍. ഗ്രൂപ്പു ഭേദമന്യേ സ്വീകാര്യനാണെന്നതാണ് സതീശന സാധ്യത കൂട്ടുന്നത്. 

കേരളത്തിലെ തെരഞ്ഞെടുപ്പു തിരിച്ചടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അപ്രതീക്ഷിത തോല്‍വി എന്നാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. അതേസമയം കേരളത്തില്‍ നേതൃത്വത്തിനെതിരെ ഇതിനകം തന്നെ പലരും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. 

അതിനിടെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com