എ വിജയരാഘവന്‍/ഫയല്‍ ചിത്രം
എ വിജയരാഘവന്‍/ഫയല്‍ ചിത്രം

ചരിത്ര വിജയം ആഘോഷിക്കാന്‍ വീടുകളില്‍ ദീപം തെളിയിക്കും; മെയ് 7ന് എല്‍ഡിഎഫ് വിജയദിനം; എ വിജയരാഘവന്‍ 

ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ ചേരിയുടെ തുടക്കമാകും ഇതെന്ന് വിജയരാഘവന്‍ 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്  മെയ് ഏഴിന് വിജയദിനാഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ലെന്നും  പ്രവര്‍ത്തകരും വോട്ടര്‍മാരും വീടുകളില്‍ ദീപം തെളിയിച്ചായിരിക്കും വിജയാഹ്ലാദം പങ്കിടുകയെന്നും വിജയരാഘവന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അതി സുപ്രധാനമായ നാഴികകല്ലാണ്. വളര്‍ന്നുവരുന്ന ജനകീയ മുന്നേറ്റത്തിന്റെ വലിയ ചുവടുവയ്പ്പാണ് ഈ തെരഞ്ഞെടുപ്പ് വിജയം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ജനസ്വീകാര്യതയാണ് വ്യക്തമായതെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് കേരളത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിപക്ഷവും അതിന് കൂട്ടുനിന്നു. എന്നിട്ടും ചരിത്രവിജയമാണ് കേരളം നല്‍കിയത്. സര്‍ക്കാര്‍ കേരളത്തിന്റെ സമഗ്രമായ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കി, അത് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അത് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് തെരഞ്ഞെടുപ്പ് ഫലം പറയുന്നു. എല്ലാ കുപ്രചരണങ്ങളെയും മറികടക്കാന്‍ ജനം കരുത്തുകാട്ടി.

ഈ രാഷ്ട്രീയ മുന്നേറ്റത്തിന് ദേശീയമായും വലിയ പ്രസക്തിയുണ്ട്. ബിജെപിയുടെ ഭരണരീതിക്ക് എതിരായ വിധികൂടി ആണിത്. ജനാധിപത്യ ഉള്ളടക്കത്തെ തകര്‍ക്കാനുള്ള എല്ലാ പരിശ്രമവും ബിജെപി നടത്തി. ആ നയങ്ങള്‍ക്കെതിരായി രാജ്യത്ത് സമരങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട്. ആ നിലയില്‍ ദേശീയതലത്തില്‍ ബദല്‍ രാഷ്ട്രീയ സമീപനമുള്ളവരുടെ കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിക്കുകയാണ്. എവിടെയും കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ബിജെപിയെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയ ചേരിയിലെ പ്രസക്തമായ ഘടകം അതാണ്.

17 ന് എല്‍ഡിഎഫ് യോഗം ചേരും. 18 ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന് ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബ്ന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com