അറിവില്ലായ്മ കൊണ്ടാണ്, രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്; യുഡിഎഫ് പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് ഫിറോസ്

ഫിറോസ് കുന്നംപറമ്പില്‍/ഫയല്‍ ചിത്രം
ഫിറോസ് കുന്നംപറമ്പില്‍/ഫയല്‍ ചിത്രം


യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടെല്ലെന്ന് തവനൂരിലെ സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള ഫിറോസിന്റെ അഭിമുഖങ്ങള്‍ ചില മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഇതിനെതിരെ യൂത്ത് േെകാണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യുഡിഎഫ് സംഘടനകള്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ ഫിറോസ് വിശദീകരണം നല്‍കിയിരിക്കുന്നത്.

താന്‍ ഒരിക്കലും യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല. അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരന്‍ എന്ന നിലയിലും നല്‍കിയ ഇന്റര്‍വ്യൂ വലിയ രൂപത്തില്‍ യുഡിഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കിയ വിഷമത്തില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്ന് ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

'വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്. അല്ലാതെ വാഗ്ദാനങ്ങളല്ല. കൊറോണ കാലത്ത് മുഖ്യമന്ത്രി നല്‍കിയ ഭക്ഷ്യകിറ്റും പെന്‍ഷനും വിലകുറച്ച് കാണാനാവില്ല. എല്‍ഡിഎഫ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. യുഡിഎഫിലാണെങ്കില്‍ അഞ്ചും പത്തും തവണ മന്ത്രിയായവര്‍ വീണ്ടും സ്ഥാനത്തിന് വേണ്ടി കടിപിടി കൂടുന്നത് കാണാമായിരുന്നു' എന്നായിരുന്നു ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫിറോസ് പറഞ്ഞത്. ഇതിനെതിരെ രംഗത്തെത്തിയ യൂതത്ത് കോണ്‍ഗ്രസ്, വാല്‍ മുറിച്ചോടുന്ന പല്ലിയാകരുത് എന്നാണ് ഫിറോസിന്റെ അഭിമുഖങ്ങളോട് പ്രതികരിച്ചത്. 

ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

പ്രിയപ്പെട്ട യുഡിഫ് പ്രവര്‍ത്തകരെ...

ഞാന്‍ ഏഷ്യാനെറ്റ്, 24ന്യൂസ് എന്നിവക്ക് നല്‍കിയ 15മിനുട്ട് ഇന്റര്‍വ്യൂ സ്വന്തം താല്പര്യപ്രകാരം അവര്‍ക്ക് ഇഷ്ടപെട്ട 30 സെക്കന്റ് വീഡിയോ ആക്കി വലിയ രൂപത്തില്‍ പ്രചരണം നടത്തുന്നുണ്ട്...ഈ തിരഞ്ഞെടുപ്പില്‍ തവനുരിലെ യുഡിഫ് പ്രവര്‍ത്തകര്‍  നല്‍കിയ പിന്തുണയില്‍ ആണ് 20ദിവസത്തോളം എനിക്ക് പ്രചരണം നടത്താനായത്...ഞാന്‍ മത്സരിച്ചത് ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ മഹാരഥന്മാര്‍ മത്സരിച്ച കൈപ്പത്തി ചിഹ്നത്തില്‍ ആണ്...

ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് ഒന്നുമല്ലാത്ത എനിക്ക് തവനുരില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയത്...കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരും നേതാക്കളും എനിക്ക് താങ്ങും തണലുമായി നിന്നു. പലപ്പോഴും വീണു പോകുമെന്ന് കരുതുമ്പോഴും എനിക്ക് താങ്ങായി തണലായി അവര്‍ ഉണ്ടായിരുന്നു...

കേരളത്തിലെ എല്‍ ഡി എഫ് വിജയം രാഷ്ട്രീയത്തില്‍ വലിയ പരിചയം ഇല്ലാത്ത ഒരാള്‍ എന്ന നിലക്ക് ഞാന്‍ വിലയിരുത്തിയത് കിറ്റും പെന്‍ഷനും നല്‍കിയത് കൊണ്ടാണ് എന്നാണ്. തവനുരിലെ ജനങ്ങള്‍ക്ക് ഞാന്‍ നല്‍കിയ ഒരു വാക്കുണ്ട് വിജയിച്ചാലും പരാജയപ്പെട്ടാലും നിങ്ങളില്‍ ഒരാളായി ഞാന്‍ ഉണ്ടാകും എന്ന് അത് ഞാന്‍ ഉറപ്പ് നല്‍കുന്നു..

തവനൂര്‍ എന്നത് നമുക്ക് ഒരു ബാലികേറാമലയൊന്നും അല്ല.. പൊതുപ്രവര്‍ത്തനവും സാമൂഹ്യപ്രവര്‍ത്തനവും നടത്താന്‍ നമുക്ക് ആര്‍ക്കും എംഎല്‍എ ആകണം എന്നൊന്നും ഇല്ല.. എന്റെ അറിവില്ലായ്മ മൂലവും രാഷ്ട്രീയ രംഗത്ത് ഒരു തുടക്കകാരന്‍ എന്ന നിലയിലും ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വലിയ രൂപത്തില്‍ യുഡിഫ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടായ വിഷമത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com