തിരുവനന്തപുരം: കാവൽ മന്ത്രിസഭയ്ക്ക് അനുമതി നൽകി ഗവർണറുടെ വിജ്ഞാപനം ഇറങ്ങി. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ നിലവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ കാവൽ മന്ത്രിസഭ തുടരും.
മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാവില്ലെങ്കിലും ഇവർക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാനാവില്ല. എന്നാൽ നിലവിലെ പരിപാടികൾ തുടരാനാവും. 14ാം നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള മന്ത്രിസഭാ ശുപാർശയും ഗവർണർ അംഗീകരിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ്, ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികൾ ഇല്ലാതെയായി.
പുതിയ സർക്കാർ അധികാരത്തിലേൽക്കുന്നത് വരെ സ്പീക്കർക്ക് പദവിയിൽ തുടരാം. 14ാം നിയമസഭയിലെ എംഎൽഎമാർ ജനപ്രതിനിധികൾ അല്ലാതായതോടെ 15 ദിവസത്തിനകം ഇവർ ഔദ്യോഗിക വസതികൾ ഒഴിയണം. പ്രോ ടേം സ്പീക്കറാണ് പുതിയ നിയമസഭാ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കേണ്ടത്.
പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് എംഎൽഎ ആയി സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത് ഗവർണറോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ ആണ്. നിയമസഭയിലെ മുതിർന്ന അംഗത്തെയാണ് സാധാരണ പ്രോടേം സ്പീക്കറായി നിയമിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ