കൊച്ചി; സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സിറ്റിങ്ങിലൂടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് രാവിലെ 11 മണിയ്ക്ക് ഹർജി പരിഗണിക്കുന്നത്. ആശുപത്രികളിലെ നിരക്ക് ഏകീകരിക്കുന്നതിലാണ് തീരുമാനമുണ്ടാവുക.
സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തുകയും നിരക്ക് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒരു നയരൂപീകരണം ആവശ്യമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നുമാണ് കോടതി നിലപാട്. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളെയും, ഐഎംഎയെയും കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തെ അവസ്ഥ കൂടുതൽ ഗുരുതമാവുകയാണ്. കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തോളമായതോടെ ആശുപത്രികളിലെ ഐസിയു ബെഡുകൾ ലഭിക്കാത്ത അവസ്ഥയിലാണ്. എറണാകുളം കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ