'പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്ന് പാസ് വാങ്ങണം'- ലോക്ക്ഡൗണിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

'പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്ന് പാസ് വാങ്ങണം'- ലോക്ക്ഡൗണിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ക്ഡൗൺ തുടങ്ങുന്ന സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടുകടകൾ തുറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗമുള്ളവരുടെയും ക്വാറന്റൈൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്ക് വാർഡിൽ സഞ്ചരിക്കാൻ പാസ് നൽകും. ഇവർക്ക് വാക്‌സിൻ ലഭ്യമാക്കും.

അന്തർ ജില്ലാ യാത്രകൾ ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയിൽ കരുതണം.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്ത് വരുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അത് നിർബന്ധമാണ്. രജിസ്റ്റർ ചെയ്തില്ലെങ്കിൽ അവർ സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ലോക്ക്ഡൗൺ കാലത്ത് തട്ടുകടകൾ തുറക്കരുത്. വാഹന റിപ്പയർ വർക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം. ഹാർബറിൽ ലേല നടപടി ഒഴിവാക്കേണ്ടതാണ്.

ബാങ്കുകൾ ഒന്നിടവിട്ട ദിവസം പ്രവർത്തിക്കുന്നതാണ് നല്ലത്. അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസം കരാറുകാരൻ നൽകണം. ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹ സന്ദർശനം നടത്തുന്നത് ഒഴിവാക്കണം. 

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങൾ വെച്ചത്. എന്നാൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. മരണ നിരക്ക് എത്ര കുറവാണെങ്കിലും രോഗ നിരക്ക് കൂടുമ്പോൾ മരണവും കൂടും. അതൊഴിവാക്കാനാണ് ലോക്ക്ഡൗൺ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com