മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല, ചൂണ്ടിക്കാട്ടിയത് പോരായ്മ;  തോല്‍വിക്ക് കാരണം ചില ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടമായതെന്ന് വി മുരളീധരന്‍

കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനമായി കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
പിണറായി വിജയന്‍, വി മുരളീധരന്‍
പിണറായി വിജയന്‍, വി മുരളീധരന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനമായി കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്റെ വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രിക്കെതിരെയല്ല. അത് വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ളവിമര്‍ശനമല്ല. ജനപക്ഷത്തുനിന്നുള്ള ഇടപെടലാണെന്നും വി മുരളീധരന്‍ പറഞ്ഞു.

കോവിഡ് പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് നിശബ്ദമാണ്. ആ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി എന്നതിലപ്പുറം ബിജെപി നേതാവ് എന്ന നിലയില്‍ ഇടപെടുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. കോവിഡിന്റെ പേരില്‍ മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനങ്ങളില്‍ അദ്ദേഹം പറയുന്നത് രാഷ്ട്രീയമാണ്.അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞാല്‍ അത് മുഖ്യമന്ത്രിക്കെതിരെ എന്നാക്കിയാണ് വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രിയുടെ പോരായ്മ ചൂണ്ടിക്കാണിക്കുകയെന്നത്് പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ചുമതലയാണെന്നും മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയിരുന്ന ചില ജനവിഭാഗങ്ങളുടെ പിന്തുണ ഉണ്ടാവാത്തതാണ് ബിജെപിയുടെ തോല്‍വിക്ക് ഒരു കാരണമായത്. തെരഞ്ഞടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ മൂന്നിടത്തും പ്രതിസന്ധി ഘട്ടത്തില്‍ നിലവിലെ സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍പോലും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാക്കുന്നതില്‍ ഇവര്‍ വിജയിച്ചു. ഇത് ജനങ്ങളില്‍ എത്തിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ പരാജയപ്പെട്ടതും തോല്‍വിക്ക് കാരണമായെന്ന് വി മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com