ആലപ്പുഴ: കോവിഡിനെ പ്രതിരോധിക്കാൻ ധൂമ സന്ധ്യ സംഘടിപ്പിച്ച ആലപ്പുഴ നഗരസഭയുടെ തീരുമാനം വിവാദത്തില്‍. ആയുർവേദ വിധിപ്രകാരമുള്ള അപരാജിത ചൂർണം പുകച്ചാൽ വൈറസുകളും ബാക്ടീരിയകളും വായുവിലൂടെയുള്ള എല്ലാ പകർച്ചവ്യാധികളും ഇല്ലാതാകുമെന്ന നഗരസഭയുടെ പ്രചാരണമാണ് വിവാദമായത്. നഗരസഭയുടെ തീരുമാനത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി രംഗത്തെത്തി.
പരിഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് അപരാജിതചൂർണം പുകച്ച് ശനിയാഴ്ച 'ധൂമ സന്ധ്യ' ആചരിച്ചത്. ചൂർണം ബാക്ടീരയകളെയും വൈറസിനെയും ചെറുക്കുമെന്നും കോവിഡ് കാലത്തെ മികച്ച രോഗപ്രതിരോധങ്ങളിൽ ഒന്നാണെന്നും നഗരസഭ പ്രചരിപ്പിച്ചിരുന്നു.
ഇത്തരം മാര്‍ഗങ്ങളിലൂടെ കോവിഡിനെ ചെറുക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചോ കണ്ടെത്തിയിട്ടില്ല. ഇത്തരം പരിപാടി നടത്താനോ ഇതിനായി പണം മുടക്കാനോ തദ്ദേശഭരണ വകുപ്പിന്റെ ഉത്തരവുമില്ലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് വ്യക്തമാക്കി. നിരുത്തരവാദപരമായി പെരുമാറുന്ന നഗരസഭയെ സംസ്ഥാന സര്‍ക്കാര്‍ തിരുത്തണണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ