എം ടി രമേശ്, എം വി ജയരാജന്‍
എം ടി രമേശ്, എം വി ജയരാജന്‍

'കുറച്ചൊക്കെ നാടുമായി ബന്ധം വേണം, കിറ്റില്‍ അരിയില്ല'; എം ടി രമേശിനോട് ജയരാജന്‍

കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയെന്നും സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നും പോസ്റ്റിട്ട ബിജെപി നേതാവ് എം ടി രമേശിന് മറുപടിയുമായി സിപിം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍


കണ്ണൂര്‍: കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയെന്നും സംസ്ഥാനത്ത് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരുമെന്നും പോസ്റ്റിട്ട ബിജെപി നേതാവ് എം ടി രമേശിന് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. 'ബിജെപി നേതാവേ, ഒരുകാര്യം പ്രത്യേകം ഓര്‍മിപ്പിക്കട്ടെ കിറ്റില്‍ അരിയില്ല' എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 

കിറ്റിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ടെന്നും കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ലെന്ന് ആരും ബിജെപിക്കാരോട് ചോദിക്കല്ലേയെന്നും അദ്ദേഹം പറഞ്ഞു. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ, കിറ്റ് വാങ്ങുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. 

കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു എം ടി രമേശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

എം വി ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

കേരളത്തില്‍ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാനാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ നല്‍കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്മ ചോര്‍ന്നു പോകാത്തവര്‍ ഇതിനായി നല്‍കിയ തുകയുള്‍പ്പടെ ഉപയോഗിച്ചാണ് മഹാമാരി ഘട്ടത്തില്‍ ആരും പട്ടിണിയാകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടത്. ഒപ്പം, കോവിഡ് രോഗികള്‍ക്കുള്‍പ്പടെ സമയത്ത് ഭക്ഷണമെത്തിച്ചുനല്‍കാന്‍ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് വാശിപിടിച്ചവര്‍ക്കും നന്മ ചോര്‍ത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവര്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കുമാണ് പിണറായി സര്‍ക്കാര്‍ ഭക്ഷ്യകിറ്റ് സൗജന്യമായി നല്‍കിയതെന്നത് മറ്റൊരു വസ്തുത. 

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോള്‍, അതിന്റെ ഉടമസ്ഥാവകാശം പേറാന്‍ പലരും രംഗത്തുണ്ട്. കേന്ദ്രസര്‍ക്കാരാണ് കിറ്റ് നല്‍കിയതെങ്കില്‍, എന്തുകൊണ്ട് രാജ്യത്താകെ അത് നല്‍കുന്നില്ല എന്ന് ആരും ബിജെപിക്കാരോട് ചോദിക്കല്ലേ..! അവര്‍ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട് ബിജെപി നേതാക്കള്‍ എന്നതാണ് ഈ പുതിയ എഫ്ബി പോസ്റ്റ് വ്യക്തമാക്കുന്നത്. 

ഒരു കാര്യം പ്രത്യേകം ബിജെപി നേതാവിനെ ഓര്‍മ്മിപ്പിക്കട്ടെ -' കേരളത്തില്‍ നല്‍കുന്ന കിറ്റില്‍ അരിയില്ല'. കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ് വാങ്ങിക്കുന്ന ബിജെപിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്‌ക്കാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com