മൂന്ന് ദിവസത്തിനകം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡൊമിസിലി കെയർ സെൻ്ററുകൾ 

മൂന്ന് ദിവസത്തിനകം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡൊമിസിലി കെയർ സെൻ്ററുകൾ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമിസിലി കെയർ സെൻ്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ് അവലോകന യോഗത്തിലാണ് കലക്ടറുടെ നിർദേശം. ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇതിനോടകം തന്നെ ഡിസിസികളും എഫ്എൽടിസികളും ആരംഭിച്ചിട്ടുണ്ട്. ഇനിയും ആരംഭിച്ചിട്ടില്ലാത്തവർ മൂന്ന് ദിവസത്തിനകം കോവിഡ് ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കണമെന്നും കലക്‌ടർ നിർദ്ദേശിച്ചു. 

ബിപിസിഎല്ലിൻ്റെ നേതൃത്വത്തിൽ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന 500 ഓക്സിജൻ ബെഡുകൾക്കു പുറമേ 1000 ഓക്സിജൻ ബെഡുകൾ കൂടി സജ്ജമാക്കും. അഡ്ലക്സിൽ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി രണ്ടായിരം നഴ്സുമാരെയും ഇരുന്നൂറ് ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. വിദേശ രാജ്യങ്ങളിൽ പഠിച്ച് നാട്ടിലുള്ളവർ, ഇൻ്റേൺസ്, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടർമാരെ കൂടി ഉൾപ്പെടുത്താനുള്ള നടപടികൾ പരിഗണിക്കുന്നുണ്ട്. 

രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂനമ്മാവിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളുടെ കേന്ദ്രം എഫ്എൽടിസിയാക്കി മാറ്റും. വടവുകോട് - പുത്തൻകുരിശ് പഞ്ചായത്ത്, ചെങ്ങമനാട്, പുത്തൻവേലിക്കര, ചേന്ദമംഗലം പഞ്ചായത്തുകൾ ആരംഭിക്കുന്ന സിഎഫ് എൽടിസികൾക്ക് യോഗം അനുമതി നൽകി. 

തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിഥി തൊഴിലുകൾക്കായി എഫ്എൽടിസി ആരംഭിക്കുന്നതിന് കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തൊഴിലുടമകളും ഒരു കെട്ടിടം നൽകും. 

കൊച്ചി കോർപറേഷനിൽ ആകെ എട്ട് മൊബൈൽ ആംബുലൻസ് ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. ഇതിൽ രണ്ടെണ്ണം പ്രവർത്തനമാരംഭിച്ചു. അടുത്ത ആംബുലൻസ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും. കൊച്ചി സാമുദ്രികയിൽ 100 ഓക്സിജൻ ബെഡുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

ജയിലുകളിൽ രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രത്യേക ബ്ലോക്കുകൾ എഫ് എൽടിസികളാക്കി മാറ്റും. ഇതു വഴി ജയിൽ വളപ്പിൽ തന്നെ കോവിഡ് രോഗികളെ ചികിത്സിക്കാനാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി വരികയാണ്. താലൂക്ക് ആശുപത്രികളിൽ നിന്ന് രോഗം കുറവാകുന്ന രോഗികളെ ഡിസിസികളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിനായി ഫോർട്ടുകൊച്ചി പണ്ഡിറ്റ് കറുപ്പൻ ഹാൾ, തൃപ്പൂണിത്തുറ ഒഇഎൻ തുടങ്ങിയ കേന്ദ്രങ്ങൾ സജ്ജമാണ്. സർക്കാർ നിർദേശ പ്രകാരം പനി ക്ലിനിക്കുകൾ കോവിഡ് ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com