'ഒരു മനുഷ്യനെങ്ങനെയാണ് ഇങ്ങനെ ഉപമിക്കാനാവുന്നത്'; ശ്രീജിത് പണിക്കർക്കെതിരെ പരാതി നൽകി രേഖ 

കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട ശ്രീജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി
ശ്രീജിത്ത് പണിക്കർ/ചിത്രം: ഫേസ്ബുക്ക്
ശ്രീജിത്ത് പണിക്കർ/ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരെ  പരാതി നൽകി സന്നദ്ധപ്രവർത്തക രേഖ പി മോൾ. കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട ശ്രീജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് പരാതി. രേഖയുടെയും സഹപ്രവർത്തകൻ അശ്വിന്റെയും പ്രവർത്തിയെ പരിഹസിച്ചായിരുന്നു ശ്രീജിത്തിന്റെ കുറിപ്പ്. 

പുന്നപ്ര ഡൊമിസിലിയ സെന്ററിലെ സന്നദ്ധ പ്രവർത്തകയായ രേഖയും അശ്വിനും ചേർന്നാണ് ആംബുലൻസ് ലഭിക്കാതെവന്ന സാഹചര്യത്തിൽ രോ​ഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. "ഓടിക്കുന്ന ആളിനും പിന്നിൽ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാൽ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയിൽ ജാം തേച്ചത് സങ്കല്പിക്കുക.  വർധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതൽ ലാഭകരം. മെയിന്റനൻസ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതൽ വാഹന ലഭ്യത. പാർക്കിങ് സൗകര്യം. എമർജൻസി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. ഏറ്റവും പ്രധാനം. ആംബുലൻസിൽ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാൽ ബൈക്കിൽ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും", എന്നാണ് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചത്. 

ആംബുലൻസ് ഓടിയെത്താൻ 10 മിനുറ്റ് കാത്തിരുന്നാൽ രോഗി ജീവനോടെയിരിക്കില്ലെന്ന ഭയമാണ് ഞങ്ങളെ അത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് രേഖ പറയുന്നു. ബൈക്കിൽ മരണാസന്നനായ രോഗിയെ കൊണ്ടു പോയതിനെ ബ്രെഡ്ഡിലെ ജാമിന്റെ അവസ്ഥ എന്നൊക്കെ ഒരു മനുഷ്യനെങ്ങനെയാണ് ഉപമിക്കാനാവുന്നത് രേഖ ചോദിക്കുന്നു. സന്നദ്ധ പ്രവർത്തകരുടെ മനോവീര്യത്തെ തകർക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനാലാണ് പോസ്റ്റിനെതിരേ പരാതി നൽകാൻ തീരുമാനിച്ചതെന്നും രേഖ കൂട്ടിച്ചേർത്തു.‌‌

എസി റൂമിലിരുന്ന് എന്തും വിളിച്ചു പറയാൻ എളുപ്പമാണെന്നും സന്നദ്ധ പ്രവർത്തനത്തിന് മുന്നോട്ടു വരുന്ന സ്ത്രീകളെ ആകമാനം അപമാനിക്കുന്ന പ്രസ്താവനയാണ് ശ്രീജിത്ത് പണിക്കരുടെ ഭാഗത്തു നിന്നുണ്ടായതെന്നും മാതൃഭൂമിക്ക് നൽകിയ അബിമുഖത്തിൽ രേഖ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com